സ്കൂളിലെ ശുചിമുറി വൃത്തിയാക്കിക്കുന്ന സംഭവം കർണാടകയിൽ വീണ്ടും. കോലാറിലെ ബൈനഹള്ളി ഗ്രാമത്തിലുള്ള സർക്കാർ ജൂനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനികൾ സ്‌കൂളിലെ ശുചിമുറികൾ വൃത്തിയാക്കിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സ്‌കൂൾ അധികൃതരുടെ പേരിൽ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടുത്തിടെ കോലാറിലെ യെലവള്ളി മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിൽ ശുചിമുറികൾ വിദ്യാർഥികളെക്കൊണ്ട് വൃത്തിയാക്കിയ സംഭവമുണ്ടായിരുന്നു. ഇതിൽ വലിയ പ്രതിഷേധമുയരുകയും സ്കൂളിലെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് വിദ്യാർഥികളെ ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്കൂളുകൾക്ക് കർശന നിർദേശം നൽകിയിരുന്നു.
കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍
സാമ്ബത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്താനൊരുങ്ങി കർണാടയിലെ കോണ്‍ഗ്രസ് സർക്കാര്‍.
കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കെതിരെ ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കുന്നതിനോട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം സഹകരിക്കാത്തതിനാലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് മാതൃകയാകുന്നത്. കർണാടകത്തിനായി കേന്ദ്രബജറ്റില്‍ ഒന്നുമില്ലെന്നും നാലു മാസമായി വരള്‍ച്ചാദുരിതാശ്വാസംപോലും തടഞ്ഞുവച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
അതേസമയം, കേന്ദ്രം ബജറ്റ് വിഹിതം വെട്ടിക്കുറയ്‌ക്കുന്നതിനാല്‍ കർണാടകത്തിന്റെ കടഭാരം കൂടുകയാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ഡല്‍ഹിയില്‍ സമരവേദിക്ക് അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു.