
ബംഗളൂരു: ക്ലാസെടുക്കാനെത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ആണ് ഇന്ന് സൈബറിടത്ത് നിറയുന്നത്. സംഭവത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്നതോടെ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഹൈസ്‌കൂളിലാണ് സംഭവം.
ക്ലാസെടുക്കാനായി ഹിന്ദി അധ്യാപകന്‍ പ്രവേശിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ ആക്രമണം. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകനെ മര്‍ദ്ദിക്കുകയും വേസ്റ്റ് ഇടുന്ന പാത്രം തലയിലൂടെ കമിഴ്ത്തുന്നതും വീഡിയോയില്‍ കാണാനാവും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അന്വേഷണത്തിനും കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കിയത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഒരു സ്‌കൂളില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത് സഹിക്കാനാകില്ലെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിദ്യാഭ്യാസ വകുപ്പും പോലീസും വിഷയം അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. അധ്യാപകര്‍ക്കൊപ്പമായിരിക്കും ഞങ്ങളെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
എന്നാൽ വിദ്യാർഥികൾക്കു മാപ്പു നൽകണമെന്നു കർണാടക സർക്കാരിനോട് അധ്യാപകൻ അഭ്യർഥിച്ചു. നല്ലൂർ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ പ്രകാശ് ബോഗറിനെ (59) പത്താം ക്ലാസ്സുകാരായ 6 വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന വിഡിയോ പുറത്തുവന്നതോടെ കർശന നടപടിക്കു വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ പരാതി നൽകാൻ അധ്യാപകൻ തയാറാകാത്തതിനെ തുടർന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി കലക്ടർ ശാസിച്ചു. തുടർന്ന് കേസെടുക്കരുതെന്നും കുട്ടികൾക്കു നന്നാകാൻ അവസരം നൽകണമെന്നും പ്രകാശ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
ഈ മാസം ആദ്യമുണ്ടായ സംഭവത്തെക്കുറിച്ചു സഹപ്രവർത്തകരോടു പോലും അദ്ദേഹം പറഞ്ഞിരുന്നില്ല. ക്ലാസിലെ മറ്റൊരു കുട്ടിയാണു വിഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതേസമയം, ഹൃദ്രോഗിയായ പിതാവ് ഈ സംഭവത്തിനു ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നു പ്രകാശിന്റെ മകൻ ദീപക് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണു നല്ലൂർ. സ്കൂളിലെത്തിയ എംഎൽഎ കെ.എം വിരൂപാക്ഷപ്പയാണു സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്.