Home Featured ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 500 രൂപ! ബൈക്ക് ടാക്‌സി നിരോധനത്തിനെതിരേ ബെംഗളൂരുവില്‍ പ്രതിഷേധം കടുക്കുന്നു

ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 500 രൂപ! ബൈക്ക് ടാക്‌സി നിരോധനത്തിനെതിരേ ബെംഗളൂരുവില്‍ പ്രതിഷേധം കടുക്കുന്നു

by admin

കടുത്ത ട്രാഫിക് ബ്ലോക്കിന് കുപ്രസിദ്ധി നേടിയ നഗരമാണ് ബെംഗളൂരു. നഗരത്തിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് മിക്കപ്പോഴും പൊതുവിടത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഈ തിരക്കിനിടയില്‍ യാത്രക്കാര്‍ക്ക് ബൈക്ക് ടാക്‌സികള്‍ വലിയ ആശ്വാസമായിരുന്നു. അടുത്തിടെയാണ് ബൈക്ക് ടാക്‌സി നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല.

ബൈക്ക് ടാക്‌സി നിരോധിക്കാനുള്ള തീരുമാനം കര്‍ണാടക ഹൈക്കോടതിയും ശരി വെച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമായി. മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കില്‍ നിന്ന് രക്ഷ നേടാനും കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാനുമായി ഭൂരിഭാഗം പേരും ബൈക്ക് ടാക്‌സിയെ ആശ്രയിച്ചിരുന്നു. എന്നാല്‍ നിരോധനം നിലവിൽ വന്നതോടെ അവരില്‍ പലരും വഴിയില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയാണുള്ളത്.

മിക്കവരും താരതമ്യേന ചെലവ് കൂടിയ ക്യാബുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കുകയാണ് ചെയ്യുന്നത്.ഇപ്പോള്‍ ബൈക്ക് ടാക്‌സി നിരോധനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രതിഷേധം ഉയരുകയാണ്. ആളുകള്‍ തങ്ങളുടെ ദേഷ്യവും നിസ്സഹായതും പ്രകടിപ്പിക്കുന്നു. ബൈക്ക് ടാക്‌സി നിരോധനം തങ്ങളുടെ ജീവിതത്തെ എത്രമാത്രം മാറ്റിമറിച്ചുവെന്ന് വിവരിക്കുന്ന പോസ്റ്റുകള്‍ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു.

നിങ്ങള്‍ ബൈക്ക് ടാക്‌സി നിരോധിച്ചു. എന്നാല്‍, ഇവിടെ നല്ലൊരു റോഡില്ല, ഉള്ളതാകട്ടെ കുഴികളും ഇടുങ്ങിയവയുമാണ്. യു ടേണുകളില്ല, പല പ്രദേശങ്ങളിലും മെട്രോസൗകര്യമില്ല. ബസ് സൗകര്യമാകട്ടെ പരിമിതവും, നടക്കാനായി നടപ്പാതകളില്ല. എല്ലാവരും അവരുടെ കാറുകള്‍ എടുക്കുകയോ ഓട്ടോ ബുക്ക് ചെയ്യുകയോ ചെയ്തതോടെ ബെംഗളൂരുവിലെ ട്രാഫിക് ഏകദേശം നാല് മുതല്‍ അഞ്ച് മടങ്ങ് വരെ വര്‍ധിച്ചു. എന്തൊരു മികച്ച നീക്കമാണിത്,” ഒരു ഉപയോക്താവ് രോക്ഷത്തോടെ എക്‌സില്‍ പങ്കുവെച്ചു.”രാവിലെ എട്ടുമണി പോലും ആകുന്നതിന് മുമ്പ് ബെംഗളൂരു ശ്വാസം മുട്ടിയിരിക്കുന്നു.

ബൈക്ക് ടാക്‌സി നിരോധനത്തിന് നന്ദി, എനിക്ക് ഒരു ഓട്ടോയില്‍ പോകേണ്ടി വന്നു. ബസ് സ്‌റ്റോപ്പുകളിലേക്കും ബൈക്ക് ലെയ്‌നുകളിലേക്കും നടക്കാന്‍ കഴിയുന്ന ചെറിയ വഴികള്‍ കാണിച്ചു തരൂ,” ഒരാള്‍ പറഞ്ഞു. ”ബെംഗളൂരുവില്‍ കാബിന് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. അതിനൊപ്പം കടുത്ത ട്രാഫിക്കും. എക്കാലത്തെയെക്കാളും ഉപരിയായി നമുക്ക് ഇപ്പോള്‍ ബൈക്ക് ടാക്‌സി ആവശ്യമാണ്,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

എന്റെ സുഹൃത്ത് സാധാരണയായി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനായി 70 മുതല്‍ 80 രൂപയ്ക്ക് വരെ ബൈക്ക് ടാക്‌സികള്‍ ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ അവ നിരോധിച്ചതോടെ കുടുങ്ങിയ അവസ്ഥയാണ്. രാത്രിയായതിനാല്‍ ഓട്ടോറിക്ഷകളൊന്നും പോകാന്‍ തയ്യാറായില്ല. മീറ്ററില്ലാതെ ഓടാന്‍ 200 രൂപയാണ് ഒരു ഓട്ടോ ഡ്രൈവര്‍ ചോദിച്ചത്. സര്‍ക്കാരിന്റെ നയങ്ങള്‍ മിക്കപ്പോഴും സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു.ഒരു ദിവസത്തെ യാത്രയ്ക്കായി മാത്രം 500 രൂപ ചെലവാക്കുന്നുണ്ടെന്ന് മറ്റൊരാള്‍ വ്യക്തമാക്കി.

ബൈക്ക് ടാക്‌സി നിരോധനത്തിലേക്ക് നയിച്ചതെന്ത്?2025 ജൂണ്‍ 16 മുതലാണ് കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി നിരോധനം നിലവില്‍ വന്നത്. സംസ്ഥാനത്ത് ബൈക്ക് ടാക്‌സി അനുവദിക്കുന്നതിന് നിയമം നിലവില്‍ വരുന്നത് വരെ ബൈക്ക് ടാക്‌സി സേവനം നിറുത്തി വയ്ക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് നിരോധനം നിലവില്‍ വന്നത്.മോട്ടോര്‍ സൈക്കിളുകളെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നും അതുവഴി ബൈക്ക് ടാക്‌സി സേവനങ്ങള്‍ നിയമവിധേയമാക്കണമെന്നും ഹര്‍ജിക്കാര്‍ 2022ല്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സേവനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനെ സംസ്ഥാന സര്‍ക്കാരിനെ തടഞ്ഞുകൊണ്ട് ഒരു താത്കാലിക ഉത്തരവും പുറപ്പെടുവിച്ചിരുന്നു

2025 ഏപ്രില്‍ രണ്ടിന് ഈ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ബൈക്ക് ടാക്‌സികളുടെ സുരക്ഷയെയും ഗതാഗതത്തെയും കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള 2019ലെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഉദ്ധരിച്ചായിരുന്നു ഇത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group