ബെംഗളൂരു : സംസ്ഥാനത്ത് പ്രത്യേക വോട്ടർപ്പട്ടിക പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായി. സംസ്ഥാന സർക്കാരിൻറെ എതിർപ്പിനൊപ്പം സാമൂഹിക, മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി എത്തി. സംസ്ഥാന വ്യാപകമായി സമരംനടത്തുമെന്ന് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. ‘എൻ്റെ വോട്ട് എൻ്റെ അവകാശം’ എന്ന പേരിൽ സമരം നടത്താനാണ് ഒരുങ്ങുന്നത്. വിവിധസംഘടനകളുടെ പ്രതിനിധികൾ കഴിഞ്ഞദിവസം ബെംഗളൂരുവിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ബഹുത്വ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് കർണാടക തുടങ്ങിയ സംഘടനകളാണ് സമരം നടത്താൻ ഒന്നിച്ചിരിക്കുന്നത്. വോട്ടർപ്പട്ടിക പരിഷ്കരണത്തിൻ്റെ മറവിൽ പുതിയ പൗരത്വ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. ബിഹാറിൽ നടത്തിയ എസ്പെ്ഐആറിൽ ലക്ഷക്കണക്കിന് പൗരന്മാർക്ക് വോട്ടവകാശം നഷ്ടമായി. ഇതിൽ ഏറെയും സ്ത്രീകളും ദളിതരും മുസ്ലിം വിഭാഗക്കാരുമാണെന്നും ചൂണ്ടിക്കാട്ടി.
എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിരിക്കുന്ന രേഖയിൽ പറയുന്നത് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിനാൽ തന്നെ പൗരത്വ നിയമം നടപ്പാക്കുകയാണ് എസ്ഐആറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉറപ്പാണെന്നും യോഗം വിലയിരുത്തി. എസ്ഐആറിന് എതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ സംസ്ഥാനത്തെ സാമൂഹിക സംഘടനകളും ഇതിനായി രംഗത്ത് വന്നിരിക്കുന്നത്.
എതിർപ്പ് ശക്തമാണെങ്കിലും സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുകയാണ്. ബിജെപിയും എസ്ഐആറിനായി ഒരുക്കങ്ങൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് പ്രത്യേക ശില്പശാല നടത്തിയിരുന്നു.ബിഹാറിനുശേഷം കേരളം, അസം, ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് എസ്ഐആർ നടപ്പാക്കുന്നത്. മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് .കർണാടകത്തിൽ 2028-ലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വോട്ട് മോഷണ ആരോപണങ്ങളുടെയും തദ്ദേശ തിരഞ്ഞെടുപ്പിൻ്റെയും പശ്ചാത്തലത്തിൽ ഇവിടെയും ഇതിന് നടപടി ആരംഭിച്ചത്