മുംബൈ: സീ മ്യൂസിക് കമ്പനിയുടെ ലൈസൻസിംഗ് കരാർ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് മ്യൂസിക്ക് ആപ്പായ സ്പോട്ടിഫൈ. ബോളിവുഡ് സംഗീത പ്രേമികള്‍ക്കിടയില്‍ ഇത് വലിയ അതൃപ്തിയുണ്ടാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ദീര്‍ഘകാല സ്പോട്ടിഫൈ സബ്സ്ക്രിപ്ഷന്‍ എടുത്തവരെയാണ് പുതിയ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക.
ബിൽബോർഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച് സ്പോട്ടിഫൈയും, സീ മ്യൂസിക്കും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അവര്‍ക്ക് ഗാനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച് കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഈ ചർച്ചകളിലുടനീളം ഇരുവിഭാഗവും രണ്ട് കൂട്ടര്‍ക്കും അനുകൂലമായ ഒരു കാരാര്‍ എന്ന വഴിക്ക് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയത്തില്‍ എത്തിയില്ല. ചര്‍ച്ചകള്‍ വീണ്ടും തുടര്‍ന്നേക്കും എന്നാണ് സ്പോട്ടിഫൈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ എല്ലാ സംഗീതവും, പോഡ്‌കാസ്റ്റുകളും തങ്ങളുടെ ആപ്പില്‍ ലഭിക്കില്ലെന്ന് സ്പോട്ടിഫൈ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെ പോലെ ഒരോ സംഗീതത്തിന്‍റെ പോഡ് കാസ്റ്റിന്‍റെയും കോപ്പിറൈറ്റ് അവകാശികളുമായി ലൈസൻസിംഗ് കരാറുകള്‍ ഉണ്ടാക്കിയാണ് അവ സ്പോട്ടിഫൈ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നത്.
ജേഴ്‌സിയിലെ മൈയ്യ മൈനു (2022), ഡ്രൈവിലെ മഖ്‌ന (2019)റയീസിലെ സാലിമ (2017) തുടങ്ങിയ ഗാനങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട പാട്ടുകളില്‍ ഉള്‍പ്പെടുന്നു. റോം-കോം വീരേ ദി വെഡ്ഡിംഗ് (2018), ഗല്ലി ബോയ് (2019), കലങ്ക് (2019) എന്നീ സിനിമകളുടെ ട്രാക്കുകളും സ്പോട്ടിഫൈ നീക്കം ചെയ്തിട്ടുണ്ട്. അതേ സമയം ട്വിറ്ററിലും മറ്റും ആരാധകര്‍ സ്പോട്ടിഫൈയില്‍ നിന്നും ഗാനങ്ങള്‍ പോയതില്‍ അസംതൃപ്തരാണ്.
ഭൂചലനം; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 9 മരണം, മൂന്നൂറിലധികം പേർക്ക് പരിക്ക്
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്.
ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷൻ ഭൂകന്പത്തില്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാൻ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താൻ ശ്രമിക്കുന്നു. .ഭൂചലനം ഉണ്ടായ ഉടൻ പലരും വീട്ടില്‍ നിന്നും ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടി. കഴിഞ്ഞ വര്‍ഷം കിഴക്കൻ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്.