മംഗളൂരു: കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കുന്താപുരം റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിന് കര്‍ണാടക പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു.ഈ സംഘം ചൊവ്വാഴ്ച കുന്താപുരത്തും ബദിയടുക്കയിലും അന്വേഷണമാരംഭിച്ചു. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം ചിതറിയ നിലയില്‍ കിടന്ന റെയില്‍പാളവും പരിസരവും ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് അക്ഷയ് മജീന്ദ്ര സന്ദര്‍ശിച്ച് പരിശോധന നടത്തി.
എസ്.പി നിയോഗിച്ച കുന്താപുരം ഇന്‍സ്പെക്ടര്‍ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. കുന്താപുരം താലൂക്കിലെ ഹട്ടിയങ്ങാടി വില്ലേജില്‍ കാടുഅജ്ജിമാനി റെയില്‍വേ ട്രാക്കിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ കോണുകളിലും അന്വേഷണം നടത്തുമെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് കുന്താപുരം ഡിവൈ.എസ്.പി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരള പൊലീസിന്റെ സഹകരണത്തോടെയാണ് കുന്താപുരം പൊലീസ് അന്വേഷണം നടത്തുന്നതെന്ന് അറിയിച്ചു.പിതാവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രകുമാറിന് മംഗളൂരുവില്‍ നിവേദനം നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉടുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് ആത്മഹത്യാപ്രേണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. ഡോക്ടറുടെ ക്ലിനിക്കില്‍ പരിശോധനക്ക് വന്ന യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് അക്രമം നടത്തിയതാണ് ആത്മഹത്യ പ്രേരണാകുറ്റം. കുന്താപുരം ഇന്‍സ്പെക്ടറെ കൂടാതെ എസ്.ഐമാരായ പവന്‍, ശ്രീധര്‍ നായക്, പ്രസാദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
ട്വിറ്ററിനും, ഫേസ്ബുക്കിനും പുറമേ ആമസോണിലും പിരിച്ചുവിടല്‍
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും, ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം. ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.തങ്ങളുടെ ലാഭകരമല്ലാത്ത വിഭാഗങ്ങളെ വിലയിരുത്തിയാണ് ആമസോണിന്‍റെ ഈ നീക്കം എന്നാണ് വിവരം.
ഈ ലാഭകരമല്ലാത്ത വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്‍റെ വോയിസ് അസിസ്റ്റ് വിഭാഗമായ അലക്സയും ഉള്‍പ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച തന്നെ ആമസോണിന്‍റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്നാണ് വിവരം. നേരത്തെ മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍ മെറ്റ പ്രഖ്യാപിക്കും മുന്‍പ് ലോകത്തെ അറിയിച്ചവരാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. മാസങ്ങള്‍ നീണ്ട വിലയിരുത്തലിന് ശേഷം.
ലാഭകരമല്ലാത്ത യൂണിറ്റുകളിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ ജോലി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റോബോട്ടിക്‌സ് എഐ പോലുള്ള ആമസോണിന്‍റെ വിഭാഗങ്ങളില്‍ വലിയതോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വിവരം. ആമസോൺ റോബോട്ടിക്‌സ് എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.
“ആമസോൺ റോബോട്ടിക്‌സ് എഐ-യിലെ എന്‍റെ 1.5 വർഷത്തെ സേവനം പിരിച്ചുവിടലില്‍ അവസാനിച്ചു (ഞങ്ങളുടെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടു). മികച്ച ടീം ലീഡേര്‍സിനൊപ്പവും എഞ്ചിനീയർമാർക്കും ഒപ്പം പ്രവർത്തിക്കാനുള്ള അവസരമായിരുന്നു അത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എന്നെ മികച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആക്കി. അതിന് എല്ലാവർക്കും നന്ദി” – ജാമി ഷാങിന്‍റെ പോസ്റ്റ് പറയുന്നു.