കൊച്ചി : കേരളത്തിന്റെ പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാൻ ഇത്തവണയും പപ്പാഞ്ഞികള്‍ ഉയരുന്നു. ഫോർട്ട് കൊച്ചിയിലും കോവളത്തും വമ്ബൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്.കൊച്ചിയില്‍ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു.ഫോർട്ട് കൊച്ചിയില്‍ ഇത്തവണ മത്സരിച്ചെന്നോണം രണ്ട് വമ്ബൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. ‘ഗലാ ഡി. ഫോർട്ട് കൊച്ചി’യുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം നടൻ ഷെയിൻ നിഗം നിർവഹിച്ചിരുന്നു.കൊച്ചിൻ കാർണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. ഇവയെക്കൂടാതെ വിവിധ ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തില്‍ നൂറോളം ചെറിയ പപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയുടെ ഇടവഴികളില്‍ ഒരുങ്ങുന്നുണ്ട്.
ഡിസംബർ 31 അർദ്ധരാത്രിയില്‍ ഇവയെല്ലാം അഗ്നിക്കിരയാക്കും. കാർണിവല്‍ ആഘോഷങ്ങളും ബിനാലെയും കൂടിയാകുന്നതോടെ കൊച്ചിയില്‍ വലിയ ജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.കോവളത്തും പപ്പാഞ്ഞി തരംഗംകൊച്ചിയുടെ പാത പിന്തുടർന്ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും ഇത്തവണ ഭീമൻ പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. പത്തോളം കലാകാരന്മാർ പത്ത് ദിവസമെടുത്താണ് 40 അടി ഉയരമുള്ള ഈ പപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്. പുതുവത്സര രാത്രിയില്‍ അഭയ ഹിരണ്‍മയിയുടെ ‘ഹിരണ്‍മയം’ മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നുണ്ട്. കൂടാതെ, ഡിജെ പാർട്ടിയും ഫുഡ് ഫെസ്റ്റും നടക്കും. ക്രാഫ്റ്റ് വില്ലേജില്‍ ഇന്ന് വൈകിട്ട് 3 മണി വരെയാണ് പൊതു സന്ദർശന സമയം. രാത്രിയിലെ ആഘോഷ പരിപാടികള്‍ 12 മണി വരെ നീളും. രാത്രി 12 മണിക്ക് വെടിക്കെട്ടിന്റെ അകമ്ബടിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.