ബംഗളുരു: ബെംഗളൂരുവിലെ കുമ്പളഗോഡുവിന് സമീപം രണ്ട് കാറുകൾക്കും ബൈക്കിനുമുകളിൽ ടിപ്പർ വീണ് മലയാളി അടക്കം രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടെ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
നികിത റാണി, വീണാമ്മ, ഇന്ദ്രകുമാർ, കീർത്തി കുമാർ, ജിതിൻ ബി. ഗോർജ്, & ടി.ജെ. ജയപ്രകാശ് എന്നിവരാണ് മരിച്ചത്. നികിത റാണി, വീണമ്മ, ഇന്ദ്രകുമാർ, കീർത്തികുമാർ എന്നിവർ ഒരുമിച്ച് ഒരു കാറിലും, ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനായ ജയപ്രകാശ് മറ്റൊരു കറിലും, മലയാളിയായ ജോർജ് ബൈക്കിലും യാത്ര ചെയ്യുകയായിരുന്നു.
ട്രക്ക് ഡിവൈഡറിൽ ഇടിച്ചാണ് സംഭവം. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതോടെ ട്രക്ക് രണ്ട് കാറുകളിലും അതിനടുത്തായി ഉണ്ടായിരുന്ന ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന നാലുപേരും ബൈക്ക് യാത്രികനും സംഭവസ്ഥലത്തും മറ്റൊരു കാറിലുണ്ടായിരുന്ന ജയപ്രകാശ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. പരിക്കേറ്റവർ രാജരാജേശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്.
കുമ്പളകോട് പോലീസ് സ്ഥലത്തെത്തി കരിങ്കൽ കൂമ്പാരത്തിനടിയിൽ കുടുങ്ങിയ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളഗോഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്.