കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാ!ര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. പ്രധാന പ്രതി സിഞ്ചോ ജോണ്‍സണ്‍, ആസിഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നിവരാണ് ഒടുവില്‍ പിടിയിലായത്. ഇതോടെ 18 പ്രതികളും പിടിയിലായി.
കാമ്ബസില്‍ സിദ്ധാര്‍ഥന് നേരെ നടന്ന ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും നേതൃത്വം നല്‍കിയത് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയായ സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് പിതാവ് ടി. ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനുപിന്നാലെയാണ് കാശിനാഥന്‍ അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി തള്ളിയിട്ടുണ്ട്.
സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു കണ്ടെത്തല്‍. 10 വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് 2 പേരെ ഒരു വർഷത്തേക്ക് ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സംഭവത്തില്‍ 19 വിദ്യാർഥികള്‍ക്ക് 3 വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതിപ്പട്ടികയിലുള്ള 18 പേർക്ക് പുറമേ മറ്റൊരു വിദ്യാർഥിക്കുകൂടി പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്‍റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തളർന്നുവീണ സിദ്ധാർത്ഥിന് മേൽ കസേരയിട്ട് ഇരുന്നു; ബെൽറ്റ് പൊട്ടുന്നതുവരെ അടിച്ചു; തല കാണില്ലെന്നും ഭീഷണി; പിടിയിലായ സിൻജോ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്തയാൾ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി പോലീസ് പിടികൂടിയ സിൻജോ ജോൺസൺ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്തയാളെന്ന് പോലീസ്. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ വെച്ച് സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തിയതും മർദ്ദനത്തിന് നേതൃത്വം കൊടുത്തതും ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയതും എല്ലാം മുഖ്യപ്രതിയായ സിൻജോ കൂടി ചേർന്നാണ്.
സമാനതകളില്ലാത്ത പീഡനങ്ങളാണ് സിദ്ധാർത്ഥ് ഏറ്റുവാങ്ങിയത്. മരണത്തിന് മുൻപ് പച്ചവെള്ളം പോലും കൊടുക്കാതെ ക്രൂരമായി മർദ്ദിച്ച സിൻജോയുടെ ക്രൂരതകൾ ദൃക്‌സാക്ഷികളിൽ നിന്നും പോലീസിന് മൊഴിയായി ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.സിദ്ധാർഥനെ മൂന്നുദിവസം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയത് ഹോസ്റ്റലിന്റെ നടുമുറ്റത്തിട്ടും ഡോർമെറ്ററിയിൽവെച്ചും കാമ്പസിലെ പാറയ്ക്ക് മുകളിൽവെച്ചുമായിരുന്നു. ഈ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് സിൻജോയായിരുന്നു. ബെൽറ്റ് പൊട്ടുന്നത് വരെ സിദ്ധാത്ഥിനെ ബെൽറ്റ് കൊണ്ടടിച്ചു. അവശനായി നിലത്തുകിടന്ന സിദ്ധാർത്ഥന്റെ ശരീരത്തിന് മുകളിൽ കസേരയിട്ടിരുന്ന് വീണ്ടും അടിച്ചെന്നും സിൻജോയ്ക്കെതിരേ ആരോപണമുണ്ട്.
കൂടാതെ ഈ സംഭവം ഹോസ്റ്റലിന് പുറത്തറിഞ്ഞാൽ തല കാണില്ലെന്ന് മറ്റ് അന്തേവാസികളെയും ഇയാൾ ഭീഷണിപ്പെടുത്തി. കേസിലെ പ്രതികളായ അഖിലും സിൻജോയും ചേർന്നാണ് ആൾക്കൂട്ട വിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്നാണ് ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളുടെ മൊഴി.
സിൻജോ ജോൺസനെ ഇന്ന് പുലർച്ചെയോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് പിടികൂടിയത്. ബന്ധുവീട്ടിൽനിന്ന് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം കരുനാഗപ്പള്ളി പോലീസിന്റെയോ കൊല്ലം സിറ്റി പോലീസിന്റെയോ സഹായവും തേടിയിരുന്നില്ല. വയനാട്ടിൽനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് സിൻജോയെ കരുനാഗപ്പള്ളിയിലെത്തി കസ്റ്റഡിയിലെടുത്തത്.
അതേസമയം, സിദ്ധാത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരടക്കം 13 പ്രതികളാണ് ഇതുവരെ പിടിയിലായത്. സംഭവത്തിൽ 18 പേർക്കെതിരെയാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.