ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. അപകടനില തരണം ചെയ്തു. ദിവ്യാംശി (13), ദിയ (26), ശ്രാവൺ (21), ഭൂമിക്, സഹാന, ദേവി, ശിവു (17), മനോജ് എന്നിവരാണ് മരിച്ചത്. തിരിച്ചറിയാത്ത മൂന്ന് പേരുടെ മൃതദേഹം വൈദേഹി, ബൗറിംഗ് ആശുപത്രികളിലാണ്.
ഐ.പി.എല്‍ ജേതാക്കളായ ആർ.സി.ബിയുടെ വിക്ടറി പരേഡിന് പ്രതീക്ഷിച്ചതിന്‍റെ പലമടങ്ങ് ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.35,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ടോ മൂന്നോ ലക്ഷം പേരെത്തി. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മുഖ്യമന്ത്രി, തിക്കിലും തിരക്കിലും മരിച്ച 11 പേരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു. ദുരന്തത്തിന്‍റെ ദുഃഖം വിജയത്തിന്‍റെ സന്തോഷം മായ്ച്ചു കളഞ്ഞെന്നും അദ്ദഹം പറഞ്ഞു.”എല്ലാ പ്രതീക്ഷയും മറികടക്കുന്നയത്ര ആളുകളാണ് വിജയാഘോഷത്തിന് എത്തിയത്.
വിധാൻ സൗദക്ക് മുന്നില്‍ ഒരുലക്ഷത്തോളം പേർ കൂടിയെങ്കിലും എന്തെങ്കിലും അസ്വാഭാവിക സംഭവങ്ങളുണ്ടായില്ല. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദുരന്തമുണ്ടായി. ക്രിക്കറ്റ് അസോസിയേഷനോ സർക്കാറോ ആരും തന്നെ പ്രതീക്ഷിച്ചിതല്ല ഇത്.35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാല്‍ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍” -മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നല്‍കും.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടം ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് താനെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി കുറിച്ചു.
18 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി ഐ.പി.എല്‍ കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തില്‍ ഒരുക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തില്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്.
മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. മരണസംഖ്യ ഉയരുമ്ബോള്‍ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്ബോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.