നടൻ സിദ്ധാര്‍ത്ഥിനെ അടുത്തിടെ ബംഗളൂരുവില്‍ തന്റെ ‘ചിക്കു’ എന്ന സിനിമയുടെ പ്രൊമോഷൻ നടത്തുന്നതിനിടെ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ ഇറക്കിവിട്ടിരുന്നു.
പരിപാടി റദ്ദാക്കിയത് നിരാശാജനകമാണെന്ന് താരം പറയുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി തന്റെ സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്ന് വാദിച്ച സിദ്ധാര്‍ത്ഥ്, സംഭവം നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാക്കി എന്നും പറഞ്ഞു. തമിഴ്‌നാടുമായി കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധക്കാര്‍ സിനിമ പ്രൊമോഷൻ പരിപാടി തടസ്സപ്പെടുത്തുകയും റദ്ദാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താരത്തെ വേദിയില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ, അപമാന ഭാരത്താല്‍ വേദിയില്‍ നിന്നും ഇറങ്ങുന്ന നടന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു.
‘ഇന്നലെ ബെംഗളൂരുവില്‍ ഒരു സംഭവമുണ്ടായി. അതിന്റെ പിന്നാമ്ബുറക്കഥ എന്തെന്നാല്‍, ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍, സിനിമയുടെ തിയറ്റര്‍ റിലീസിന് മുന്നോടിയായി ഞാൻ എന്റെ സിനിമ പലര്‍ക്കും പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്. ചെന്നൈയിലും കൊച്ചിയിലും മാധ്യമങ്ങളെ കാണിച്ചു. ബെംഗളൂരുവിലും ഇത്തരമൊരു പ്രദര്‍ശനത്തിന് പദ്ധതിയുണ്ടായിരുന്നു. റിലീസിന് മുന്നോടിയായി ഏകദേശം 2000 വിദ്യാര്‍ത്ഥികളെ ചിത്രം കാണിക്കാൻ എനിക്ക് പദ്ധതിയുണ്ടായിരുന്നു. ഇതുവരെ ആരും അത് ചെയ്തിട്ടില്ല. അന്ന് രാത്രി കന്നഡ താരങ്ങള്‍ക്കായി ചിത്രം പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ബന്ദിനോടുള്ള ആദരസൂചകമായി ഞങ്ങള്‍ എല്ലാം റദ്ദാക്കി. ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, എന്നാല്‍ അതിനപ്പുറം, അവിടെയുള്ള ആളുകളുമായി ഒരു നല്ല സിനിമ പങ്കിടാൻ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് നിരാശാജനകമാണ്’, ഇൻസ്റ്റാഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.
‘അഭിമുഖത്തിന് ശേഷം മാധ്യമങ്ങള്‍ സിനിമ കാണേണ്ടതായിരുന്നു. പക്ഷേ അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടു. പല ക്യാമറകള്‍ക്കും മുന്നില്‍ വച്ചാണ് സംഭവം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്ബോള്‍ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ഒന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമയും പ്രശ്നവും തമ്മില്‍ ഒരു ബന്ധവുമില്ല. പണം മുടക്കി ഞാൻ നിര്‍മ്മിക്കുന്ന സിനിമകളില്‍ എന്റെ സാമൂഹിക ഉത്തരവാദിത്തം വെളിപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു’, താരം കൂട്ടിച്ചേര്‍ത്തു.