ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി തുടരുമെന്നും ഭാവിയിൽ സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ. കോൺഗ്രസിൽ അധികാര കൈമാറ്റത്തെച്ചൊല്ലി തർക്കം നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നേതൃമാറ്റത്തിനായി ഡി.കെ. ശിവകുമാറിന്റെ ക്യാമ്പ് പാർട്ടി ഹൈകമാൻഡിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വത്തെ സ്വാധീനിക്കാൻ കുറഞ്ഞത് 15 എം.എൽ.എമാരും ഒരു ഡസനോളം എം.എൽ.സിമാരും ന്യൂഡൽഹിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.2023ൽ ഉണ്ടാക്കിയ അധികാര പങ്കിടൽ കരാറിന്റെ അടിസ്ഥാനത്തിലാണ് നേതൃമാറ്റ ആവശ്യം ഉന്നയിക്കുന്നതെന്നാണ് ഡി.കെ. ശിവകുമാർ ക്യാമ്പ് പറയുന്നത്. അതനുസരിച്ച് നവംബർ 20വരെ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കണമെന്നും തുടർന്ന് ശിവകുമാറിന് അധികാരം കൈമാറണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. നേതൃമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ സർക്കാർ പുനഃസംഘടനയോ സംബന്ധിച്ച് കോൺഗ്രസ് ഹൈകമാൻഡാണ് തീരുമാനമെടുക്കേണ്ടത്. തന്റെ പ്രസ്താവനയിൽനിന്ന് പിന്നോട്ടുപോയിട്ടില്ല. തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.