ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസ് 15 മുതൽ 20 വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടി നടത്തിയ സർവേയിൽ ലഭിച്ച വിവരമാണിതെന്നും അദ്ദേഹം ഞായറാഴ്ച ചിത്രദുർഗയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ആകെയുളള 28 സീറ്റുകളിൽ 20 സീറ്റുകളിൽ വിജയിക്കണമെന്നാണ് ദേശീയനേതൃത്വം നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞതവണ ഒരുസീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഇത്തവണ സിദ്ധരാമയ്യ സർക്കാരിന്റെ അഞ്ചിന ജനകീയ വാഗ്ദാനപദ്ധതികൾ നടപ്പാക്കിയത് തിരഞ്ഞെടുപ്പ് വിജയമുറപ്പിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, മുൻമുഖ്യമന്ത്രിയും ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ള നേതാവുമായ ജഗദീഷ് ഷെട്ടാർ ബി.ജെ.പി.യിലേക്ക് മടങ്ങിപ്പോയത് കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയേക്കും. കഴിഞ്ഞതവണ 25 സീറ്റുകൾ ബി.ജെ.പി. നേടിയിരുന്നു. ഒരുസീറ്റ് ജെ.ഡി.എസും മറ്റൊരുസീറ്റ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച നടി സുമലതാ അംബരീഷും സ്വന്തമാക്കി.ഇത്തവണ ബി.ജെ.പി.യും ജെ.ഡി.എസും ഒന്നിച്ചാണ് മത്സരിക്കുന്നത്. ശക്തിയുള്ള മണ്ഡലങ്ങളിൽ ജയിച്ചുകയറാൻ ഇരുപാർട്ടികൾക്കും ഇത് ഗുണകരമായേക്കും.