ബെംഗളൂരു: ഭരണകക്ഷിയായ ബി ജെ പിയുടേയും ജെ ഡി എസിന്റേയും ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ട് കർണാടകയിലെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ. എന്നാല്‍ ഇവർ ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. ഉചിതമായ സമയത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ ചേരാൻ ബിജെപി, ജെഡി(എസ്) നേതാക്കൾ ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ആശയങ്ങളേയും പാർട്ടി നേതൃത്വത്തെയും അവർ അംഗീകരിക്കണം. യാതൊരു ഉപാധികളും ഇല്ലാതെയായിരിക്കണം പാർട്ടി പ്രവേശനം. എല്ലാത്തിനും ഉപരി പാർട്ടി നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമമെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു.
മുൻ ജെഡി (എസ്)-കോൺഗ്രസ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച് ബി ജെ പി പാളയത്തിലേക്ക് കൂറുമാറിയവരോട് ചോദിച്ചപ്പോളഴായിരുന്നു കോൺഗ്രസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി നിയമസഭാംഗങ്ങളുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ‘പാർട്ടിയുടെ നേതൃത്വവും പ്രത്യയശാസ്ത്രവും അംഗീകരിക്കാന്‍ അവർ തയ്യാറാവുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാവും’- സിദ്ധരാമയ്യ പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് ബി ജെ പി നിയമസഭാംഗങ്ങൾക്കിടയില്‍ വലിയ വിഭാഗീയതയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ഭരണത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. “ബിഎസ് യെദ്യൂരപ്പ ഭരണത്തിലും ഇത്തരം വിഭാഗീയത് നിലനിന്നിരുന്നു… ഭരണകക്ഷിയിലെ ഭിന്നത സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തെ ബാധിക്കുന്നു,” സിദ്ധരാമയ്യ പറഞ്ഞു.
മറ്റൊരു കോൺഗ്രസ് നേതാവ് സലീം അഹമ്മദും സിദ്ധരാമയ്യയുടെ അവകാശവാദം ആവർത്തിച്ചു. ഭരണകക്ഷിയായ ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നുമുള്ള നിരവധി നേതാക്കൾ കോണ്‍ഗ്രസില്‍ ചേരാൻ ആഗ്രഹിക്കുന്നു. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഉടന്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇദ്ദേഹവും തയ്യാറായില്ല.
അതേസമയം, രഹസ്യം സൂക്ഷിക്കുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നായിരുന്നു പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ പ്രതികരിച്ചത്. തങ്ങളെ സമീപിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. വിഷയം മാധ്യമങ്ങളുമായി ചർച്ച ചെയ്യാനും സാധിക്കില്ല. തങ്ങളുടെ പാർട്ടിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ബി ജെ പി നേതാക്കൾക്ക് വ്യക്തമായി അറിയാം. അതില്‍ അവർ ആശങ്കയിലാണെന്നും ഡികെ ശിവകുമാർ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ നിരവധി എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പടേയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന പ്രസ്താവനയുമായി മുതിർന്ന ബി ജെ പി നേതാവും എംഎല്‍എയുമായ ബസവന ഗൗഡ പാട്ടീൽ യത്നാലും കഴിഞ്ഞ തവണ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളെ പ്രതിരോധിക്കുന്നതിനിടെ സ്വന്തം നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ പ്രസ്താവന ബി ജെ പിയെ വലിയ പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്.
കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും വന്ന ബി ജെ പി മന്ത്രിമാർ തിരഞ്ഞെടുപ്പു വേളയിൽ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരുമെന്നായിരുന്നു യത്നാൽ അഭിപ്രായപ്പെട്ടത്. പി സി സി അധ്യക്ഷൻ ശിവകുമാറുമായി നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഞങ്ങൾക്ക് വിവരമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവർ ബി ജെ പിയിൽ നിന്ന് രാജിവെക്കും. പാർട്ടിക്ക് അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
തമിഴ്നാട്ടിൽ രാത്രി കർഫ്യൂ പിൻവലിച്ചു; ഫെബ്രുവരി 1 മുതൽ സ്കൂളുകൾ തുറക്കാൻ അനുമതി