നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സ്ഥിരീകരണം. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് ദാരുണമായ അപകടം നടന്നത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ അപകടത്തിൽ അകപ്പെട്ടത്.
നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നടന്നത് രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകി. പരിക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. മതിയായ വെളിച്ചമില്ലാത്തതം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. അതേസമയം എങ്ങിനെയാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡിലെ കുഴിയിൽ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.