ബെംഗളൂരു: ബെംഗളുരുവിൽ റെയിൽവേ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ മൃതദേഹം തള്ളിയ സംഭവത്തിന് പിന്നിൽ സീരിയൽ കില്ലറല്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നിൽ മൃതദേഹം ഉപേക്ഷിച്ച് കടന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയെന്നാണ് സൂചന. ഇവർക്ക് യശ്വന്തപുര സ്റ്റേഷനിൽ മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നിൽ ഓട്ടോയിൽ വന്ന മൂന്ന് പേർ ചേർന്ന് ഉപേക്ഷിച്ചത് ഉത്തർപ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാർ സ്വദേശികളാണ്. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ കൂടിയുണ്ട്. അവർ ഒളിവിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് യശ്വന്തപുരയിൽ ജനുവരി 4-ന് മൃതദേഹം തള്ളിയതുമായി ബന്ധമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ യശ്വന്തപുരയിൽ ട്രെയിനിന് അകത്ത് നിന്നാണ് രണ്ട് പേർ പ്ലാസ്റ്റിക് വീപ്പ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്. എസ്‍എംവിടി സ്റ്റേഷനിൽ മൃതദേഹം ഉപേക്ഷിച്ചത് പുറത്ത് നിന്നുള്ളവരാണ്. ചാക്കിൽ കെട്ടിയ നിലയിൽ ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹം തള്ളിയത് ആരെന്നതിൽ പൊലീസിന് ഒരു സൂചനയുമില്ല.
തിങ്കളാഴ്ച എസ്‍എംവിടി സ്റ്റേഷനിൽ നിന്ന് ലഭിച്ച യുവതിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്. യശ്വന്തപുരയിൽ നിന്ന് ലഭിച്ച മൃതദേഹം തീർത്തും അഴുകിയ നിലയിലായിരുന്നു. ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്ന് ലഭിച്ച മൃതദേഹത്തിന് മേൽ ക്ഷതങ്ങളുണ്ടായിരുന്നു. എസ്‍എംവിടി സ്റ്റേഷനിലെ മൃതദേഹത്തിന്‍റെ പോസ്റ്റ്‍മോർട്ടം പൂർത്തിയായി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. ഇത് ലഭിച്ചാലുടൻ മറ്റ് രണ്ട് മരണങ്ങളുടെയും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് താരതമ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക നാളെ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു.
അന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരുന്നുണ്ട്. അതില്‍ പട്ടികയുടെ അന്തിമരൂപമാകും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളിലെ വിജയമാണ് പാര്‍ട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.