ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവർ ചൈനക്കാരെപ്പോലെയും തെക്ക് ഭാഗത്ത് താമസിക്കുന്നവർ ആഫ്രിക്കക്കാരെപ്പോലെയുമെന്ന സാം പിത്രോദയുടെ പരാമർശം വിവാദത്തില്‍.
പിത്രോദയുടെ പരാമർശം വിവാദമായതോടെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തി. ഇത്തരം ആരോപണങ്ങള്‍ ഇന്ത്യയില്‍ വച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പാരമ്ബര്യ സ്വത്തുക്കളുടെ പുനർവിതരണവുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമർശം വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി പിത്രോദ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ പരാമർശം. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പിത്രോദയുടെ പ്രസ്താവനയെ അപലപിക്കുകയും കോണ്‍ഗ്രസ്സിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിലനിർത്താൻ കഴിയുമെന്നും രാജ്യത്തെ കിഴക്കൻ പ്രദേശത്തെ ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറൻ പ്രദേശങ്ങളിലെ ആളുകള്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെള്ളക്കാരെപ്പോലെയും ദക്ഷിണേന്ത്യയിലെ ആളുകള്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നുവെങ്കിലും എല്ലാവരും സഹോദരീസഹോദരന്മാരാണ് എന്നായിരുന്നു പിത്രോദയുടെ പരാമർശം.
“രാജകുമാരന്റെ ഒരു അമ്മാവൻ അമേരിക്കയിലാണ് താമസിക്കുന്നത്. എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാകുമ്ബോള്‍ രാജകുമാരൻ അമ്മാവനോട് അഭിപ്രായം ചോദിക്കും. കറുത്ത നിറമുള്ളവർ ആഫ്രിക്കക്കാരാണെന്ന് ഇപ്പോള്‍ അമ്മാവൻ പറഞ്ഞിരിക്കുന്നു. നമ്മുടെ ഇന്ത്യൻ ജനതയെ അവർ ആഫ്രിക്കക്കാരെന്ന് വിളിച്ചു. നമ്മുടെ പ്രസിഡൻ്റ് ദ്രൗപതി മുർമ്മുവിനെ അവർ അപമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി, ചർമ്മത്തിൻ്റെ നിറം കറുപ്പായതിനാല്‍ പ്രസിഡന്റ് ആഫ്രിക്കക്കാരിയാണെന്നും, അതിനാല്‍ പരാജയപ്പെടുത്തണമെന്നും അവർ ആഗ്രഹിച്ചു. അമ്മാവനായ സാം പിത്രോദയാണ് രാജ കുമാരന്റെ മൂന്നാമത്തെ അമ്ബയർ ” തെലങ്കാനയിലെ വാറങ്കലില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു. കൂടാതെ ഇന്ന് താൻ വളരെ ദേഷ്യത്തിലാണെന്നും തന്നെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ അത് താൻ സഹിക്കുമെന്നും എന്നാല്‍ സാം പിത്രോദ എല്ലാ പരിധികളും ലംഘിച്ചുവെന്നും, ചർമ്മത്തിൻ്റെ നിറം നമ്മുടെ കഴിവിനെ തീരുമാനിക്കുമോ എന്നും തൊലിയുടെ നിറത്തിൻ്റെ പേരില്‍ അവർ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും അത് സഹിക്കില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വൈവിധ്യം ചിത്രീകരിക്കുന്നതിനായി സാം പിത്രോദ പറഞ്ഞ കാര്യങ്ങള്‍ ദൗർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞു.
താൻ വടക്കുകിഴക്കൻ സ്വദേശിയാണെന്നും താൻ ഒരു ഇന്ത്യക്കാരനെപ്പോലെയാണെന്നും കൂടാതെ നമ്മള്‍ വൈവിധ്യമാർന്ന രാജ്യമാണെന്നും നമ്മള്‍ വ്യത്യസ്തരായി കാണപ്പെടുന്നുവെങ്കിലും നാമെല്ലാവരും ഒന്നാണെന്നും ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും സാം പിത്രോദയുടെ വിവാദ പരാമർശത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരില്‍ സംഭവിക്കുന്നതിന് കാരണം കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് സാം പിത്രോദയുടെ വ്യക്തിപരമായ അഭിപ്രായമല്ല. കോണ്‍ഗ്രസ് അദ്ദേഹത്തില്‍ നിന്ന് എല്ലാ ആശയങ്ങളും എടുക്കുന്നു, അതിനാല്‍ ഇത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറയരുതെന്ന് അരുണാചല്‍ പ്രദേശ് എംപിയായ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വിൻസ്റ്റണ്‍ ചർച്ചില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമല്ല ഈ വ്യാഖ്യാനമെന്നായിരുന്നു ബിജെപി നേതാവ് തേജസ്വി സൂര്യയുടെ അഭിപ്രായം.
പിത്രോദയെ ‘കോണ്‍ഗ്രസ് പാർട്ടിയുടെ ശകുനി’ എന്ന് വിശേഷിപ്പിച്ച ബിജെപി വക്താവ് സി ആർ കേശവൻ, സാം പഴയ കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയും വംശീയ പരാമർശം പാർട്ടിയുടെ “അപകടകരവും ഭിന്നിപ്പിക്കുന്നതുമായ മാനസികാവസ്ഥ” തുറന്നുകാട്ടിയെന്നും അഭിപ്രായപ്പെട്ടു. ഇത് എല്ലായ്പ്പോഴും കോണ്‍ഗ്രസ് പാർട്ടിയുടെ പിഴവാണെന്നും, വടക്കുകിഴക്കൻ സംസ്ഥാനത്തിൻ്റെ പാരമ്ബര്യം അറിയാതെയാണ് അവർ സംസാരിക്കുന്നതെന്നും, അവർ ഇവിടെ വരണം, നമ്മോടൊപ്പം ജീവിക്കണമെന്നും നാഗാലാൻഡ് മന്ത്രി ടെംജെൻ ഇമ്‌ന പറഞ്ഞു.