ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടനയിലാണ് രാജീവ് ചന്ദ്രശേറും ഇടംപിടിച്ചത്. വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന് പിന്നാലെ മോദി മന്ത്രസഭയില്‍ അംഗമാകുന്ന രണ്ടാമത്തെ മലയാളിയാണ് രാജീവ്. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജീവ് ചന്ദ്രശേഖറിന് രണ്ട് സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. നൈപുണ്യ വികസനത്തിനൊപ്പം ഐടി വകുപ്പിന്റെയും സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും.
കേന്ദ്ര ജൈവ വള മന്ത്രിയയിരുന്ന കർണാടകയിൽ നിന്നുള്ള സദാനന്ദ ഗൗഡ ഉൾപ്പെടെ 7 പേർ മന്ത്രിസഭയിൽ നിന്നും രാജി വെക്കുകയും ചെയ്തു
ബുധനാഴ്ച രാത്രിയാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തുവിട്ടത്. മൂന്നാം തവണയും രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖര്‍ ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. മലയാളിയാണെങ്കിലും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ്. പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയാണ്.
കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനം തനിക്ക് ലഭിച്ചിരിക്കുന്ന വലിയ അവസരമാണെന്ന് രാജീവ് ചന്ദ്രശേഖരന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നല്‍കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കും. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
2006 ലാണ് ആദ്യമായി രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകത്തില്‍ നിന്നും രാജ്യസഭാംഗമാകുന്നത്. സ്വതന്ത്ര എംപിയായിട്ടായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2012 ല്‍ ബിജെപി പിന്തുണയോടെ വീണ്ടും രാജ്യസഭയിലെത്തി. പിന്നീട് 2018 ല്‍ ബിജെപി രാജീവിന് മൂന്നാം തവണയും അവസരം നല്‍കി. പാര്‍ലമെന്റില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം എന്നീ നിലയിലും രാജീവ് ചന്ദ്രശേഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1964 മേയ് 31 ന് ഗുജറാത്തിലെ അഹമ്മദാബാദിലാമ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. സൈനിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമായി എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി.ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.