ബെംഗളൂരു: കർണാടകയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നാല് മരണം. ഏഴ് വയസ്സുകാരി ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്.കർണാടകയിലെ കൊപ്പളയില്‍ വച്ചാണ് സംഭവം. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടെത്തി റോഡ് സൈഡില്‍ നിർത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ആയിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് തുടർ നടപടി സ്വീകരിച്ച് വരികയാണ്.മറ്റൊരു സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്ക് കേരളത്തിലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നിക്ക് സമീപമുള്ള മന്ദിരം പടിയില്‍ കാറും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ശബരിമല തീർത്ഥാടകർ മരിക്കുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്ന കർണാടകയില്‍ നിന്നുള്ള ഭക്തരെ വഹിച്ചുകൊണ്ടുള്ള ഒരു കാർ തമിഴ്നാട്ടില്‍ നിന്നുള്ള തീർത്ഥാടകരെ വഹിച്ചുകൊണ്ടുള്ള ഒരു മിനിവാനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഈ അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.