ഗുഹയില്‍ നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാട്ടിലേക്ക് തന്നെ തിരികെ പോകാൻ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും കര്‍ണാടകയിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തിയ റഷ്യൻ യുവതി നിന കുറ്റീന.റഷ്യയിലേക്ക് മടങ്ങുന്നത് സുരക്ഷിതമാണെന്ന് താൻ കരുതുന്നില്ലെന്നും നാടുകടത്തരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചുവെന്നും കുറ്റീന പറഞ്ഞു.”ഞങ്ങളുടെ കുടുംബം ഇപ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് എത്രത്തോളം സുരക്ഷിതമാണെന്നതില്‍ എനിക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളുമായി ബന്ധപ്പെട്ട്, സമാധാനത്തിനായി എഴുതുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകള്‍ സുരക്ഷിതരല്ലെന്ന് ഞാൻ കണ്ടിട്ടുണ്ട്,” റഷ്യൻ യുവതി ദി പ്രിന്‍റിനോട് പറഞ്ഞു.
തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെക്കുറിച്ച് നിനക്ക് അതൃപ്തിയുണ്ട്. ”പൊലീസ് ഞങ്ങളെക്കുറിച്ച് പത്രങ്ങള്‍ക്ക് നല്‍കിയ നുണകള്‍ പൊടിപ്പും തൊങ്ങലും വച്ച് ലോകമെമ്ബാടും പ്രചരിച്ചു. ഇത് റഷ്യൻ സമൂഹത്തെ പ്രകോപിപ്പിച്ചു” അവര്‍ കൂട്ടിച്ചേര്‍ത്തു.അതിനാല്‍, ഇന്ത്യൻ സർക്കാരിനോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതിനുപകരം, ഇന്ത്യയിലെ കാടുകളില്‍ അനുമതിയോടെ ജീവിക്കാനും ലോകത്തിലെ എല്ലാ ആളുകള്‍ക്കും ഞങ്ങളുടെ അതുല്യമായ അനുഭവവും അറിവും പകർന്നു നല്‍കാനും ഞങ്ങളെ അനുവദിക്കണം.
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പറക്കാൻ അനുവാദം നല്‍കുക, ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏത് ദിശയിലേക്കും പറക്കാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങളുടെ പുതിയ രേഖകള്‍ തയ്യാറാക്കുന്നതുവരെ കാത്തിരിക്കാൻ ഞങ്ങളെ അനുവദിക്കുക” നിന പറഞ്ഞു. ഇതിനുമുമ്ബ് രണ്ടുതവണ ഇന്ത്യൻ വനങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു പൊലീസ് സംഘത്തെയും നേരിട്ട് കണ്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.ജൂലൈ 11 ന് പതിവ് പൊലീസ് പട്രോളിംഗിനിടെയാണ് ഗോകർണയിലെ രാമതീർത്ഥ കുന്നുകളിലെ ഒരു ഗുഹയില്‍ നിന്ന് നിനയെ രണ്ട് മക്കളെയും കണ്ടെത്തിയത്. ബിസിനസ് വിസ കാലാവധി കഴിഞ്ഞും 2017 മുതല്‍ നിന ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു. ഗുഹയ്ക്ക് സമീപത്ത് നിന്നും ഇവരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടെത്തിയിരുന്നു. മൂവരെയും റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.