ബെംഗളൂരു : ഗോകർണത്തുള്ള ഗുഹയിൽ കണ്ടെത്തിയ റഷ്യൻയുവതിയെയും മക്കളെയും സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. വിസാ കാലാവധികഴിഞ്ഞിട്ടും വർഷങ്ങളായി രാജ്യത്ത് തുടർന്ന നീന കുടീനയെയും ആറും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളെയുമാണ് തിരിച്ചയച്ചത്. മൂവരെയും റഷ്യയിലേക്ക് അയക്കാൻ കേന്ദ്ര സർക്കാരിന് അനുമതിനൽകി കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടുത്തദിവസംതന്നെ ഇവരെ തിരിച്ചയക്കാൻ വിദേശകാര്യമന്ത്രാലയം നടപടിയെടുക്കുകയായിരുന്നു.
ജൂലായിലാണ് ഗോകർണത്തുള്ള ഗുഹയിൽ യുവതിയെയും കുട്ടികളെയും കണ്ടെത്തിയത്. ധ്യാനത്തിനും പ്രകൃതിയോട് കൂടുതൽ അടുത്തുജീവിക്കുന്നതിനും വേണ്ടിയാണ് ഇവിടെ താമസിക്കുന്നതെന്നായിരുന്നു യുവതിയുടെ വിശദീകരണം.വർഷങ്ങൾക്കുമുൻപ് ഗോവയിൽ എത്തിയ നീന കുടീന പിന്നീട് ഹൈന്ദവവിശ്വാസങ്ങളിലും ആചാരങ്ങളിലും ആകൃഷ്ടയാകുകയായിരുന്നു. 2017-ൽ ഇവരുടെ വിസാകാലാവധി കഴിഞ്ഞിരുന്നു.
ഗുഹയിൽനിന്ന് ഇവരെ കണ്ടെത്തിയതിനെത്തുടർന്ന് നീന കുടീനയുടെ മുൻപങ്കാളിയായ ഇസ്രയേൽ പൗരൻ ഗോൾഡ്സ്റ്റിൻ കുട്ടികളുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് എത്തി. കുട്ടികളെ റഷ്യയിലേക്ക് അയക്കുന്നതിനെതിരേ ഗോൾഡ്സ്റ്റിനാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.ജനനവുമായി ബന്ധപ്പെട്ട രേഖകളില്ലാതിരുന്ന അഞ്ചുവയസ്സുകാരിയായ കുട്ടിക്ക് റഷ്യൻ സർക്കാർ പൗരത്വംനൽകിയതോടെ തിരിച്ചയക്കാൻ കോടതി കേന്ദ്രസർക്കാരിന് അനുമതി നൽകുകയും ഗോൾഡ്സ്റ്റിന്റെ ഹർജി തള്ളുകയുമായിരുന്നു.