മംഗളൂരു: അദാനി മംഗളൂരു രാജ്യാന്തര വിമാനത്താവളം റണ്‍വേയിലെ വെള്ളം കറമ്ബാറിലെ വീടുകളിലേക്ക് ഒഴുകുന്നതായി ആക്ഷേപം. ഇതിന് പരിഹാരം കാണാത്തതില്‍ നാട്ടുകാർ തിങ്കളാഴ്ച വിമാനത്താവള കവാടത്തില്‍ പ്രതിഷേധിച്ചു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിമാനത്താവള അധികൃതരോ ദക്ഷിണ കന്നട ജില്ല ഭരണകൂടമോ പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പി.ജി ഹോസ്റ്റലില്‍ വെള്ളം കയറി ഫർണിച്ചർ കേടായി. ആഹാരമുണ്ടാക്കാൻ സൂക്ഷിച്ച ധാന്യങ്ങളും വിവിധ ഇനം പൊടികളും നശിച്ചു. ജില്ല ഡെപ്യൂട്ടി കമീഷണറോ തഹസില്‍ദാറോ സ്ഥലം സന്ദർശിക്കണം. നേരത്തെ വെള്ളം ഒഴിഞ്ഞുപോയിരുന്ന ചാല്‍ സ്വകാര്യ വ്യക്തി അടച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണം.
കവാടത്തില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റി. വിവരമറിഞ്ഞ് മംഗളൂരു നോർത്ത് എം.എല്‍.എ ഡോ. വൈ. ഭരത് ഷെട്ടി സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി സംസാരിച്ചു.