ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേളയ്ക്ക് ലാൽബാഗിൽ തുടക്കമായി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേള ഉദ്ഘാടനംചെയ്തു. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി എസ്.എസ്. മല്ലികാർജുൻ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന മേളയിൽ തേജസ്വി വിസ്മയ എന്ന പേരിൽ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആധുനിക യുദ്ധക്കോപ്പുകളുടെ പ്രദർശനവും ജൈവക്കൃഷിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളുമുണ്ട്. വിത്തുകളും കാർഷികയന്ത്രങ്ങളും വിൽപ്പനയ്ക്കുണ്ട്.റിപ്പബ്ലിക് ദിനമായ 26 വരെയാണ് മേള. ഇത്തവണ 12 ലക്ഷത്തിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ്. യൂണിഫോം ധരിച്ച് എത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.