ബംഗളൂരു: കൊലക്കേസ് ഒതുക്കാൻ നടൻ ദർശൻ ചെലവിട്ട 40 ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കിയെന്ന് കരുതുന്ന ബി.ബി.എം.പി മുൻ ഡെപ്യൂട്ടി മേയർ സി.എസ് രാംമോഹൻ രാജുവിന് പൊലീസ് വീണ്ടും നോട്ടീസ് അയച്ചു.
രാംമോഹൻ ചോദ്യം ചെയ്യാൻ ഹാജരാകാത്തതിനെ തുടർന്നാണിത്.ആരാധകനെ കൊലപ്പെടുത്തിയ സംഭവം പുറത്തറിയാതിരിക്കാൻ ദർശൻ വിവിധയാളുകള്‍ക്ക് കൈമാറിയ 40 ലക്ഷം രൂപ രാംമോഹനാണ് നല്‍കിയതെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു.
ഇതിനുപുറമെ 37.4 ലക്ഷം രൂപ ദർശന്റെ വീട്ടില്‍ നിന്നും, മൂന്ന് ലക്ഷം രൂപ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ എട്ടിന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുക സ്വാമിയെ തലക്കടിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളിയെന്നാണ് കേസ്.