റാപ്പർ വേടനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്ത് പൊലീസ്. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി വേടൻ പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതി. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
വിവാഹ വാഗ്‌ദാനം നൽകിയ ശേഷമായിരുന്നു പീഡനം. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്‌ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളർത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതി പറഞ്ഞിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴിയാണ് വേടനുമായി സൗഹൃദത്തിലായത്. സൗഹൃദം അടുത്തതോടെ കോഴിക്കോടുളള തന്റെ ഫ്ളാറ്റിൽ എത്തുകയായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ ബലാത്സംഗം ചെയ്തു. 2023ഓടെ വേടൻ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.വേടനെതിരെ ഇതിനു മുൻപും മീടു ആരോപണങ്ങളും പരാതികളും ഉയർന്നുവന്നിട്ടുണ്ട്.