പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ മഠം അധികൃതർ ഇടിച്ചുനിരത്തി.ചിക്കോടി റായ്ബാഗ് താലൂക്ക് ഭരണകൂടമാണ് വ്യാഴാഴ്ച മേഘാലി ഗ്രാമത്തിലെ ലോകേശ്വര സ്വാമിയുടെ ആശ്രമം എക്സ്കവേറ്റർ ഉപയോഗിച്ച് തകർത്തത്. റായ്ബാഗ് തഹസില്‍ദാർ പ്രശാന്ത് മുൻജിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് യന്ത്രങ്ങളുടെ സഹായത്തോടെയാണ് പൊളിക്കല്‍ നടത്തിയത്. സർവേ നമ്ബർ 225ലെ എട്ട് ഏക്കർ സർക്കാർ ഭൂമി ആള്‍ദൈവം എട്ട് വർഷം മുമ്ബ് കൈയേറി ആശ്രമം നിർമിച്ചുവെന്നാണ് ആരോപണം.
ഹത്യോഗി ലോകേശ്വര സ്വാമി എന്ന വ്യാജ ആള്‍ദൈവം ഏകദേശം വർഷമായി സർവേ നമ്ബർ 225ലെ എട്ട് ഏക്കർ ഭൂമി കൈയേറി, മഠത്തില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതികള്‍ ഉണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനുള്ള നോട്ടീസ് നേരത്തേ നല്‍കിയിരുന്നു. മേയ് 21ന് അന്തിമ നോട്ടീസ് നല്‍കി. കുടിയൊഴിപ്പിക്കലിന് ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നതായും തഹസില്‍ദാർ പറഞ്ഞു. മേയ് 28ന് കുടിയൊഴിപ്പിക്കല്‍ പുറപ്പെടുവിച്ചതായും വ്യാഴാഴ്ച പൊളിച്ചുമാറ്റല്‍ നടത്തിയതായും തഹസില്‍ദാർ പറഞ്ഞു.
2017ല്‍ അദ്ദേഹം ഒരു തകര ഷെഡ് സ്ഥാപിച്ചു, പിന്നീട് കൂടുതല്‍ ഭൂമി കൈയറി.കൈയേറ്റം നീക്കം ചെയ്യുകയും സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ചയാണ് 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ ആള്‍ദൈവം അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് (പോക്സോ) ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയെ സ്വാമി പലതവണ ബലാത്സംഗം ചെയ്തതായും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ഈ മാസം 13ന് പ്രതി പെണ്‍കുട്ടിയെ റായ്ച്ചൂരിലേക്ക് കൊണ്ടുപോയി രണ്ട് ദിവസം അവിടെ താമസിച്ചു. 15ന് ബാഗല്‍കോട്ടിലേക്ക് കൊണ്ടുപോയി രണ്ട് ദിവസം അവിടെ താമസിപ്പിച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് മെയ് 17 ന് ബാഗല്‍കോട്ട് ജില്ലയിലെ മഹാലിംഗപുര ബസ് സ്റ്റോപ്പില്‍ ഇറക്കിവിടുകയായിരുന്നു. പെണ്‍കുട്ടി തന്റെ മാതാപിതാക്കളോട് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.