മൈസൂരു : വേനലവധി തുടങ്ങിയതോടെ മൈസൂരുവിലേക്ക് സഞ്ചാരികളുടെ പ്രവാഹം.മലയാളി കുടുംബങ്ങളുടെ ഒഴുക്കും ഇക്കുറി കൂടുതലാണ്. ഹോട്ടൽ മുറികളിൽ മേയ് ആദ്യവാരം വരെയുള്ള ബുക്കിങ്ങ് ഏതാണ്ട് പൂർത്തിയായി. വിഷു, ഈസ്റ്റർ അവധികൾ അടുത്തടുത്ത് വന്നതും സഞ്ചാരികളുടെ വരവ് കൂട്ടി. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള നാല് ദിവസങ്ങളിൽ മൈസൂരു കൊട്ടാരത്തിലെത്തിയത് 68,279 സന്ദർശകരാണ്. മൃഗശാലയിൽ 62,864 പേരും കാഴ്ചകൾ കാണാനെത്തി.
ഏപ്രിൽ 13-നാണ് എറ്റവും കൂടുതൽ സന്ദർശകർ മൈസൂരു കൊട്ടാരം കാണാനെത്തിയത്. 2,890 കുട്ടികൾ ഉൾപ്പെടെ 20,270 പേരാണ് അന്ന് കൊട്ടാരത്തിലെത്തിയതെന്ന് പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്‌ടർ ടി. സുബ്രഹ്മണ്യം പറഞ്ഞു. ഏപ്രിൽ പത്തിന് 8,883 പേർ, 11-ന് 9,429 പേർ, 12-ന് 15,674 പേരും കൊട്ടാരത്തിലെത്തി.മൃഗശാല കാണാൻ കൂടുതൽപേരെത്തിയത് ഏപ്രിൽ 13-നാണ്. ഞായറാഴ്‌ചയെത്തിയത് 19,986 പേരാണെന്ന് മൈസൂരു സൂ ഏക്സിക്യുട്ടീവ് ഡയറക്ടർ ഡി. രംഗസ്വാമി അറിയിച്ചു.
കോവിഡിന് ശേഷം ഓരോ അവധിക്കാലത്തും മൈസൂരുവിൽ സഞ്ചാരികളുടെ എണ്ണം കൂടുതലാണെന്ന് ടി. സുബ്രഹ്മണ്യം പറഞ്ഞു. ഏപ്രിൽ 2024 മുതൽ മാർച്ച് 2025 വരെ 39,35,108 പേർ കൊട്ടാരം കാണാനെത്തി. വിദേശികൾക്കുള്ള ടിക്കറ്റ് നിരക്ക് 100 രൂപയിൽനിന്ന് 1000 രൂപയായി വർധിപ്പിച്ചിട്ടും ഇവരുടെ വരവിനും കുറവില്ല. 44,788 പേരാണ് കഴിഞ്ഞ വർഷം മൈസൂരുവിലെത്തിയത്.2023 -2024 വർഷത്തിൽ 40,56,975 പേരാണ് മൈസൂരു കൊട്ടാരം കാണാനെത്തിയത്. ഇതിൽ 34,604 പേർ വിദേശികളാണെന്നും ടി. സുബ്രഹ്മണ്യം അറിയിച്ചു.
എം.വി.ഡിക്ക് ഫോട്ടോ എടുത്ത് പിഴ ചുമത്താം
വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുന്നതോടൊപ്പം നിയമലംഘനത്തിന്റെ ചിത്രം പകർത്തി ഇ-ചെല്ലാൻ സംവിധാനം മുഖേന ചെല്ലാൻ തയ്യാറാക്കി എല്ലാത്തരം നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കേന്ദ്രമോട്ടോർ വാഹന നിയമം പ്രകാരം അധികാരമുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു.
ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയതായി വ്യാപക പ്രചാരണം ഉണ്ടായതിനെ തുടർന്നാണ് പിഴ ഈടാക്കല്‍ വ്യക്തമാക്കി മോട്ടോർ വാഹനവകുപ്പ് വാർത്താകുറിപ്പിറക്കിയത്.