വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സാമ്ബാർ നല്‍കിയ അലുമിനിയം കണ്ടൈനറിനുള്ളില്‍ പ്രാണി കുടുങ്ങുകയായിരുന്നുവെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. തിരുന്നല്‍വേലി-ചെന്നൈ ട്രെയിനിലാണ് സംഭവമുണ്ടായത്. ട്രെയിനിന്റെ സേവനം മികച്ചതായിരുന്നുവെന്നും എന്നാല്‍, ഭക്ഷണം മോശമായിരുന്നുവെന്നുമാണ് യാത്രക്കാരുടെ പ്രതികരണം.കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോർ സാമ്ബാറില്‍ പ്രാണിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഉടൻ തന്നെ ഇക്കാര്യത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേഭാരതില്‍ വിളമ്ബിയ ഭക്ഷണത്തിന്റെ സുരക്ഷ സംബന്ധിച്ചും ഇക്കാര്യത്തില്‍ ഐ.ആർ.സി.ടി.സിയുടെ ഉത്തരവാദിത്തത്തിലും യാത്രക്കാർ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മാണിക്കം ടാഗോർ എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ അറിയിച്ചു. ഡിണ്ടിഗല്‍ സ്റ്റേഷനില്‍വെച്ച് ഭക്ഷ്യപാക്കറ്റ് പരിശോധനക്കായി ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് കൈമാറി. ഈ അന്വേഷണത്തിലാണ് ഭക്ഷ്യപാക്കറ്റിന്റെ മൂടിയിലാണ് പ്രാണി കുടുങ്ങിയിരുന്നതെന്ന് കണ്ടെത്തിയത്.
ട്രെയിനില്‍ ഭക്ഷണത്തിന്റെ വിതരണം നടത്തിയ കരാറുകാരന് 50,000 രൂപ പിഴയിടുകയും ചെയ്തുവെന്നും റെയില്‍വേ അറിയിച്ചു. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പരാതികള്‍ പരിഹരിക്കാനും റെയില്‍വേ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അധികൃതർ അറിയിച്ചു.ഇതാദ്യമായല്ല വന്ദേഭാരതില്‍ ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്. നേരത്തെ വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷ്യപാക്കറ്റില്‍ നിന്നും പാറ്റയെ കിട്ടിയെന്ന് പരാതി ഉയർന്നിരുന്നു.