മൈസൂരു : ചെന്നൈ -മൈസൂർ ഇന്റർസിറ്റിഎക്സ്പ്രസ് ജനുവരി മൂന്നു മുതൽ സൂപ്പർഫാസ്റ്റിൽനിന്ന് സാധാരണ എക്സ്പ്രസ് സർവീസിലേക്ക് മാറ്റാൻ റെയിൽവേ.ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്റർ നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റിൽനിന്ന് സാധാരണ എക്സ്പ്രസ് സർവീസിലേക്ക് മാറ്റുന്നത്.ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചാണ് നടപടി. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിലും ടിക്കറ്റിൽ നിരക്കിലെ കുറവും സാധാരണക്കാരെ സംബന്ധിച്ച് തീരുമാനം ഏറെ ആശ്വാസകരാണ്. എന്നാൽ, മൈസൂരുവിൽനിന്ന് തുടങ്ങി ബെംഗളൂർ വഴി ട്രെയിൻ ചെന്നെയിലെത്താൻ കൂടുതൽ സമയം എടുക്കുമെന്നുള്ളത് ചില യാത്രക്കാർക്ക് പ്രതികൂല ഘടകവുമാണ്.
എക്സ്പ്രസാക്കാൻ നേരത്തേ ആലോചനയുണ്ടായിരുന്നുവെങ്കിലും ക്രിസ്‌മസ്, പുതുവത്സര അവധിക്കുശേഷമാണ് തീരുമാനം നടപ്പാക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്. എക്‌സ്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കിലും വ്യത്യാസം വരും.സെക്കൻഡ് സിറ്റിങ്ങിന് 15 രൂപയും ചെയർ കാർ ക്ലാസുകൾക്ക് 45 രൂപയും കുറയും. തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട് തുടങ്ങിയ ജില്ലകളിലെ യാത്രക്കാർക്ക് സൂപ്പർഫാസ്റ്റ് സീസൺ ടിക്കറ്റുകളേക്കാൾ 150 രൂപ കുറഞ്ഞ എക്‌സ്പ്രസ് സീസൺ ടിക്കറ്റുകൾ പ്രയോജനപ്പെടും.
നിലവിൽ ചെന്നൈ സെൻട്രലിൽനിന്ന് ഉച്ചയ്ക്ക് 1.35-ന് പുറപ്പെട്ട് രാത്രി 7.55-ന് ബെംഗളൂരുവിലെത്തി രാത്രി 10.30-ഓടെ മൈസൂരുവിലെത്തുന്നതാണ് സമയക്രമം. എക്സ്പ്രസാകുന്നതോടെ ഈ സമയക്രമത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റം വരും.തുടക്കത്തിൽ ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിൽ സർവീസ് നടത്തിയിരുന്ന ഇത് 2019 ജനുവരിയിലാണ് മൈസൂരുവിലേക്ക് നീട്ടിയത്.വരും ദിവസങ്ങളിൽ ദക്ഷിണ റെയിൽവേ നടത്തുന്ന നാല് ട്രെയിനുകൾ കൂടി ജനുവരിയിൽ സമാനമായ തരംതാഴ്ത്തലിന് വിധേയമാകുമെന്നാണ് റെയിൽവേ ഉന്നതവകുപ്പ് നൽകുന്ന സൂചന.