യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോർത്ത്- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് പുനരാരഭിക്കുന്നു.തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ജൂണ്‍ 16നും മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ജൂണ്‍ 17നും ആരംഭിക്കും.തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജംഗ്ഷനിലെത്തും. ജൂണ്‍ 30 വരെയായിരിക്കും സര്‍വീസ് നടത്തുക. 17ന് വൈകിട്ട് 3.15ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന (06164) ട്രെയിൻ പിറ്റേന്ന് പുലര്‍ച്ചെ 3.35 ഓടെ തിരുവനന്തപുരം നോര്‍ത്തിലെത്തും.
ജൂലൈ 1 വരെയായിരിക്കും സര്‍വീസ് നടത്തുക. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്പെഷ്യല്‍ ട്രെയിനുണ്ടാവുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.കൊല്ലം ജംഗ്ഷൻ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷൻ, മാവേലിക്കര,കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും
ബേപ്പൂര്‍ കപ്പലപകടം; 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു
ബേപ്പൂർ പുറംകടലില്‍ കപ്പല്‍ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 650 കണ്ടെയ്‌നറുകളുമായി പുറപ്പെട്ട ചരക്കു കപ്പലിനാണ് തീപിടിച്ചത്.20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായാണ് ലഭിക്കുന്ന വിവരം. എളുപ്പത്തില്‍ തീപിടിക്കാൻ സാധ്യതയുള്ളതും സ്വയം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളാണ് കണ്ടെയ്‌നറുകളിലുള്ളതെന്ന് വ്യക്തമാക്കുന്നു. വിഷാംശമുള്ള വസ്തുക്കളും കപ്പലില്‍ ഉള്ളതായി പറയുന്നു.കേരളതീരത്ത് ആഘാതമുണ്ടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല. കോസ്റ്റ്ഗാർഡിന്റെ അഞ്ച് കപ്പലുകള്‍, മൂന്ന് ഡോണിയർ വിമാനങ്ങള്‍ തുടങ്ങിയവ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. ഐഎൻഎസ് ഗരുഡയും ഐഎൻഎസ് സൂറത്തും ഓപ്പറേഷനിലുണ്ട്. ചൈന, മ്യാൻമർ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ എന്നാണ് പ്രാഥമിക വിവരം.22 ജീവനക്കാരുമായി കൊളംബിയയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാൻഹായ് 503 എന്ന കപ്പലിനാണ് തീപിടിച്ചത്.
ബേപ്പൂർ കടലില്‍ നിന്നും 144 കിലോമീറ്റർ ദൂരെയാണ് കപ്പലിന് തീപിടിച്ചത്. കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കപ്പലില്‍ തുടരുന്ന 4 പേരെ രക്ഷപ്പെടുത്താനുള്ള നീക്കം തുടരുകയാണ്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നല്‍കാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.