വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയില്‍വേ. 2013 ലെ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പരിധി റെയില്‍വേ ഒഴിവാക്കാനൊരുങ്ങുകയാണ്.ഇതോടെ ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25% വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രമേ ഇനി അനുവദിക്കൂ. ടിക്കറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് റെയില്‍വേ ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. സ്ലീപ്പർ, എസി 3-ടയർ, എസി 2-ടയർ, എസി ഫസ്റ്റ് ക്ലാസ്, ചെയർ കാർ എന്നിങ്ങനെ എല്ലാ ക്ലാസുകളിലും ഈ നിയമം ബാധകമാകും.
ഇതുവരെ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനത്തിന് ഒരു നിശ്ചിത പരിധി ഉണ്ടായിരുന്നില്ല. സാധാരണയായി എസി കോച്ചുകളില്‍ 300 വരെയും സ്ലീപ്പര്‍ കോച്ചുകളില്‍ 400 വരെയും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഓരോ കോച്ചിലും 25% ആക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ബുക്കിംഗിനായി 400 ബെർത്തുകള്‍ ലഭ്യമാണെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് 100 ആയി പരിമിതപ്പെടുത്തും. ഓരോ വിഭാഗത്തിലും 20 – 25% വെയിറ്റിംഗ് ലിസ്റ്റുകളാണ് കണ്‍ഫേം ആകുന്നതെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
റെയില്‍വേയെ സംബന്ധിച്ച് തിരക്കേറിയ സീസണുകളില്‍ ടിക്കറ്റ് കണ്‍ഫേമാകാത്ത യാത്രക്കാർ റിസർവ് ചെയ്ത കോച്ചുകളില്‍ കയറുന്നത് വളരെക്കാലമായുള്ള ഒരു പ്രതിസന്ധിയായിരുന്നു. ഇനി മുതല്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചാല്‍ ‘റിഗ്രറ്റ്’ എന്ന് കാണിക്കും. ഇതോടെ യാത്രക്കാര്‍ക്ക് തത്കാല്‍ റിസർവേഷനെയോ ജനറല്‍ കോച്ചിനെയോ ആശ്രയിക്കേണ്ടി വരും. ഭിന്നശേഷിക്കാർക്കും പട്ടാളക്കാർക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. കണ്‍ഫേം ബുക്കിംഗുകളും ട്രെയിനുകളില്‍ കയറുന്ന യാത്രക്കാരുടെ എണ്ണവും തമ്മിലുണ്ടാകുന്ന പൊരുത്തക്കേട് നീക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും പുതിയ പരിഷ്കരണത്തിന് പിന്നിലുള്ളത്.