ക്വാണ്ടം സാങ്കേതിക വിദ്യയില്‍ മുന്നേറ്റം ലക്ഷ്യമിട്ട് കർണാടക. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹെസറഘട്ടയില്‍ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി സ്ഥാപിക്കാനാണ് പദ്ധതി.ഇതിനുള്ള സ്ഥലം സംസ്ഥാന സർക്കാർ അനുവദിച്ചു.ക്വാണ്ടം ഗവേഷണത്തിലും ഇനവേഷനിലും കർണാടകത്തെ ആഗോള ഹബ് ആക്കി മാറ്റുന്നതിനുള്ള അടിത്തറയാണിതെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രി എൻ.എസ്. ബോസ് രാജു പറഞ്ഞു.ക്വാണ്ടം സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വ്യവസായ മേഖലയില്‍ 2035-ഓടെ രണ്ടായിരം കോടി ഡോളറിന്റെ ബിസിനസ് കൈവരിക്കുകയാണ് ലക്ഷ്യം.
നേരിട്ടുള്ള രണ്ട് ലക്ഷം തൊഴിലവസരങ്ങളും സംസ്ഥാനം ലക്ഷ്യമിടുന്നു. ആഗോള ക്വാണ്ടം വിപണിയുടെ 20 ശതമാനം വിഹിതം നേടാനാകുമെന്നാണ് പ്രതീക്ഷ.അത്യാധുനിക ലബോറട്രികള്‍, ക്വാണ്ടം ഹാർഡ്വെയറുകള്‍ക്കും പ്രോസസറുകള്‍ക്കുമുള്ള പ്രൊഡക്ഷൻ ക്ലസ്റ്ററുകള്‍, ക്വാണ്ടം എച്ച്‌പിസി ഡേറ്റാ സെന്റർ, ക്വാണ്ടം അധിഷ്ഠിതമായുള്ള സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷൻ കേന്ദ്രം, വ്യവസായ-അക്കാദമിക സഹകരണ പ്രവർത്തനം എന്നിവയാണ് ക്വാണ്ടം സിറ്റിയില്‍ ഉള്‍പ്പെടുക.
ഇതുവഴി ക്വാണ്ടം മേഖലയിലെ ആഗോള നിക്ഷേപങ്ങള്‍ ഇവിടേക്ക് ആകർഷിക്കാനാകും.കഴിഞ്ഞമാസം സംസ്ഥാന സർക്കാർ ബെംഗളൂരുവില്‍ ‘ക്വാണ്ടം ഇന്ത്യ ബെംഗളൂരു’ എന്ന പേരില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിലെ പ്രഖ്യാപനമാണ് ക്വാണ്ടം സിറ്റിയെന്ന് മന്ത്രി പറഞ്ഞു. ഒരുമാസത്തിനുള്ളില്‍ ഇതിന് സ്ഥലം കണ്ടെത്താൻ സർക്കാരിനായി.ഇതുകൂടാതെ, ബെംഗളൂരുവിലെ ഇന്റർനാഷണല്‍ സെന്റർ ഫോർ തിയററ്റിക്കല്‍ സയൻസസിന് എട്ടേക്കർ സ്ഥലവും അനുവദിച്ചതായി മന്ത്രി അറിയിച്ചു