
സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത എത്തുന്നത്.ഹൃദയാഘാതത്തെ തുടർന്നാണ് 46-ാം വയസിൽ താരം വിടപറഞ്ഞത്. എന്നാൽ താരത്തിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും. മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. പുനീതിന്റെ അച്ഛൻ രാജ്കുമാറിന്റേയും കണ്ണുകളും മരണ ശേഷം ദാനം ചെയ്തിരുന്നു.
രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഉടൻ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മലയാള താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്. ടൊവിനോ തോമസ്, ജയറാം, പാർവതി തുടങ്ങിയ നിരവധി താരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
കന്നഡയുടെ പവർസ്റ്റാർ
കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പർവതമ്മയുടെയും മകനാണ് പുനീത് രാജ്കുമാർ. രണ്ടു പതിറ്റാണ്ടായി കന്നഡ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദാഹം പവർ സ്റ്റാർ ആയാണ് അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി.
2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയിൽ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അതോടെ ആരാധകർക്ക് അദ്ദേഹം അപ്പുവായി. സന്തോഷ് ആനന്ദം സംവിധാനം ചെയ്ത യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജയിംസ് എന്ന സിനിമയുടെ ഷൂട്ടിങ്ങും അടുത്തിടെ പൂർത്തിയാക്കിയിരുന്നു. മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം മൈത്രിയിലും പുനീതായിരുന്നു നായകനായി എത്തിയത്.
