ബംഗളൂരു: ലൈംഗികാതിക്രമ ആരോപണം ശക്തമാകുന്നതിനിടെ സത്യം വിജയിക്കുമെന്ന പരാമർശവുമായി ഹാസൻ എം.പിയും, ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ ലോക്സഭ സ്ഥാനാർത്ഥിയുമായ പ്രജ്വല്‍ രേവണ്ണ.
രേവണ്ണക്കെതിരായ കേസില്‍ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ രേവണ്ണ രാജ്യം വിട്ടിരുന്നു. അന്വേഷണത്തെ നേരിടാൻ താൻ ബംഗളൂരുവില്‍ ഇല്ലെന്നും ബംഗളൂരു സി.ഐ.ഡിയുമായി വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും രേവണ്ണ പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രജ്വല്‍ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് കൈമാറിയിരുന്നു. ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നല്കിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്. രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകള്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പാചകക്കാരിയുടെ പരാതിയിലെ കേസില്‍ സമൻസ് അയച്ചിരിക്കുന്നത്.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്ബാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രജ്വലിൻറെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിൻറെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെൻഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്കിയാല് തിരിച്ചടിയാകുമെന്നും 2023 ഡിസംബർ എട്ടിന് കർണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.
രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമില്‍ വെച്ചാണ് വിഡിയോകള്‍ ചിത്രീകരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെൻഡ്രൈവുകള്‍ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.