ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജൂലായ് എട്ടുവരെയാണ് റിമാൻഡ് ചെയ്തത്. തുടർന്ന് പ്രജ്ജ്വലിനെ വീണ്ടും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്ന പ്രജ്ജ്വലിനെ കഴിഞ്ഞ ബുധനാഴ്ചയാണ് എസ്.ഐ .ടി. വീണ്ടും കസ്റ്റഡിയിലെടുത്തത്. ജെ.ഡി.എസിൻ്റെ മുൻ വനിതാ ജില്ലാപഞ്ചായത്തംഗത്തെ പിഡിപ്പിച്ച കേസിലെ അന്വേഷണത്തിനും തെളിവെടുപ്പിനുമായിരുന്നു ഇത്. കഴിഞ്ഞദിവസം പ്രജ്ജ്വ ലിനെ ഹാസനിലെ മുൻ എം.പി. ഓഫീസിലെത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു.
മേയ് 31-നാണ് പ്രജ്ജ്വലിനെ എസ്.ഐ.ടി. അറസ്റ്റുചെയ്തത്. വി ദേശത്തേക്ക് കടന്ന ഇയാൾ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തുടർന്ന് രണ്ടുതവണയായി കസ്റ്റഡിയിൽ വാങ്ങി 11 ദിവസം ചോദ്യം ചെയ്തു. കഴിഞ്ഞ 10-ന് കോടതി റിമാൻഡ് ചെയ്തു. പിന്നീട് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി രണ്ടു തവണകൂടി കസ്റ്റഡിയിൽ വാങ്ങി. മൂന്ന് ലൈംഗികപീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെ പേരിലുള്ളത്.