ബെംഗളൂരു: പബ്ബില്‍ ഉന്തും തള്ളുമുണ്ടായ സംഭവത്തില്‍ കേസെടുത്ത് ബെംഗളൂരു പോലീസ്. പബ്ബിലെ ജീവനക്കാരെയും ഒപ്പമെത്തിയവരെയും ബിസിനസുകാരനായ സത്യ നായിഡു പിടിച്ചുതള്ളുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിലാണ് സംഭവം. ബെംഗളൂരു, ലാംഗ്ഫോർഡ് റോഡിലെ ബാസ്റ്റ്യൻ പബ്ബിലെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലർച്ചെ പബ്ബിലെത്തിയ ഒരു സംഘം തർക്കത്തിലേർപ്പെടുന്നതിന്റെയും ബൗണ്‍സർമാർ ഇടപെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രമുഖ വ്യവസായിയും കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർഥിയുമായ സത്യ നായിഡുവാണ് ദൃശ്യങ്ങളില്‍ എന്ന് വ്യക്തമായതോടെയാണ് സിറ്റി പോലീസ് സ്വമേധയാ കേസെടുത്തത്. സത്യ നായിഡുവിനെയും സുഹൃത്തുക്കളെയും പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പബ്ബിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.ഭക്ഷണം കഴിക്കാനാണ് പബ്ബില്‍ എത്തിയതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സത്യ നായിഡു പോലീസിനെ അറിയിച്ചു. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായി സുഹൃത്തുക്കള്‍ക്കൊപ്പം പബ്ബിലെത്തിയതാണെന്നും അതിന്റെ ബില്‍ സംഘത്തിലെ ഒരാള്‍ കൊടുക്കാൻ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നുമാണ് സത്യയുടെ മൊഴി. തർക്കം തീർക്കാൻ പബ്ബിലെ ജീവനക്കാരെത്തിയപ്പോള്‍ സത്യ നായിഡു അവരെ പിടിച്ചു തള്ളിയിരുന്നു. ഇതോടെയാണ് ബൗണ്‍സർമാർ ഇടപെട്ടതെന്നാണ് പബ്ബ് മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.