വനിത സെർവർമാരെ നിയമവിരുദ്ധമായി നിയമിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയും ചെയ്ത ബാറുകളില്‍ ബംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തി.സിഗരറ്റ്, മറ്റു പുകയില ഉല്പന്ന നിയമം (കോട്പ) ലംഘിച്ചും സമയപരിധി കഴിഞ്ഞും പ്രവർത്തിച്ച മദ്യശാലകള്‍ അശ്ലീല നൃത്തങ്ങള്‍ നടത്തിയതായും കണ്ടെത്തി. പ്രത്യേക സംഘങ്ങള്‍ നടത്തിയ റെയ്ഡിലാണ് മാർഗനിർദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ് വാർത്തക്കുറിപ്പില്‍ അറിയിച്ചു. ബംഗളൂരു നഗരത്തില്‍ ഉത്തര മേഖലയിലെ നിരവധി ബാറുകളും റസ്റ്റാറന്റുകളും നിയമലംഘനം നടത്തുന്നതായി സിറ്റി പൊലീസ് കമീഷണർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു.
തദടിസ്ഥാനത്തിലാണ് വെസ്റ്റ് സോണില്‍ 11 പ്രത്യേക പൊലീസ് സംഘങ്ങള്‍ രൂപവത്കരിച്ചത്.ഉപ്പാർപേട്ട്, കോട്ടണ്‍പേട്ട്, കലാസിപാളയ, കബ്ബണ്‍ പാർക്ക്, അശോക് നഗർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ബാറുകളിലും റസ്റ്റാറന്റുകളിലും പ്രത്യേക റെയ്ഡ് നടത്തിയതായി വാർത്തക്കുറിപ്പില്‍ പറഞ്ഞു.റെയ്ഡില്‍ 19 ബാറുകളും റസ്റ്റാറന്റുകളും പ്രകോപനപരമായി സ്ത്രീ തൊഴിലാളികളെ നിയമിച്ച് നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തി. വനിത സുരക്ഷ ഗാർഡുകളുടെ അഭാവം, അടുക്കള പ്രദേശങ്ങളില്‍ ശുചിത്വമില്ലായ്മ, ശരിയായ പുകവലി മേഖല നിശ്ചയിക്കാതിരിക്കുകയോ പരിപാലിക്കുകയോ ചെയ്യാതിരിക്കുക, അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുക എന്നിവയും ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.
പുകയില ഉല്പന്ന നിയമചട്ടങ്ങള്‍ ലംഘിച്ച ഉപഭോക്താക്കള്‍ക്ക് സ്ഥലത്തുതന്നെ പിഴ ചുമത്തി. കൂടുതല്‍ നിയമനടപടികള്‍ക്കായി അതത് പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോർട്ടുകള്‍ സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യ, എക്സൈസ് വകുപ്പുകള്‍ക്കുകൂടി ബന്ധമുള്ളതാണ് കണ്ടെത്തിയ മറ്റു നിയമ ലംഘനങ്ങളെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും അസൗകര്യം നേരിടുകയോ അത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ഹെല്പ് ലൈൻ നമ്ബറില്‍ വിളിക്കണമെന്ന് അഭ്യർഥിച്ചു.
ഉത്തര മേഖല ജോയന്റ് പൊലീസ് കമീഷണർ സി. വംശി കൃഷ്ണയുടെയും വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ഗിരീഷിന്റെയും നേതൃത്വത്തിലും പ്രത്യേക പൊലീസ് സംഘങ്ങളുടെ ഭാഗമായി സെൻട്രല്‍, വെസ്റ്റ് ഡിവിഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് ഈ പ്രത്യേക റെയ്ഡ് ഓപറേഷൻ നടത്തിയത്.