Home Featured തെലുങ്ക് ബിഗ്ബോസില്‍ ‘കോമണര്‍’ വിജയിച്ചു: പിന്നാലെ ആരാധകരുടെ പോര്, 6 ബസുകള്‍ തകര്‍ത്തു

തെലുങ്ക് ബിഗ്ബോസില്‍ ‘കോമണര്‍’ വിജയിച്ചു: പിന്നാലെ ആരാധകരുടെ പോര്, 6 ബസുകള്‍ തകര്‍ത്തു

by admin

ഹൈദരാബാദ്: ബിഗ് ബോസ് തെലുങ്ക് സീസൺ 7ല്‍ സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ പല്ലവി പ്രശാന്ത് വിജയിയായി. അമര്‍ദീപ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനല്‍ ഷൂട്ട് ചെയ്ത അന്നപൂര്‍ണ്ണ സ്റ്റുഡിയോയ്ക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് നടന്നത്. ബിഗ് ബോസ് ടൈറ്റില്‍ അനൗണ്‍സ്‍‍മെന്‍റിന് മുന്‍പുതന്നെ വിജയിയായ പല്ലവി പ്രശാന്തിന്‍റെയും റണ്ണര്‍ അപ്പ് അമര്‍ദീപിന്‍റെയും ആരാധകര്‍ കൂട്ടമായി എത്തിയിരുന്നു. ടൈറ്റില്‍ പ്രഖ്യാപനത്തിനുശേഷം ഈ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഒന്നും രണ്ടും സ്ഥാനത്തെത്തിയ മത്സരാര്‍ഥികളുടെ ആരാധകര്‍ക്കിടയിലുണ്ടായ പോര് കലാപമായി മാറുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ആറ് ട്രാന്‍സ്‍പോര്‍ട്ട് ബസുകളും റണ്ണര്‍ അപ്പ് അമര്‍ദീപ്, മത്സരാര്‍ഥികളായ അശ്വനി, ഗീതു എന്നിവരുടെ കാറുകളും തകര്‍ക്കപ്പെട്ടു. 

ടി വി 9 ചാനലിന്‍റെ റിപ്പോർട്ട് പ്രകാരം പല്ലവി പ്രശാന്തിനും ആരാധകർക്കുമെതിരെ പൊലീസ് സ്വമേധയാ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ കാറുകള്‍ തകര്‍ക്കപ്പെട്ടതിനെതിരെ അശ്വനി, ഗീതു  എന്നിവര്‍ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തെലുങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി എക്സ് അക്കൗണ്ടിലൂടെ ബിഗ്ബോസ് നിര്‍മ്മാതാക്കളെയും അവതാരകന്‍ നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടിട്ടുണ്ട്. താരാരാധനയുടെ പേരിൽ നടത്തുന്ന ഇത്തരം പ്രഹസനങ്ങള്‍ സമൂഹത്തിന് നല്ലതല്ല. ആളുകള്‍ സുരക്ഷിതമായി യാത്ര ചെയ്യുന്ന ആർടിസി ബസുകള്‍ ആക്രമിക്കുന്നത് സമൂഹത്തിന് നേരെയുള്ള ആക്രമണമാണ്. ടിഎസ്ആർടിസി മാനേജ്മെന്റ് ഇത്തരം സംഭവങ്ങൾ കര്‍ശന നടപടി എടുക്കും, എക്സ് പോസ്റ്റില്‍ തെലുങ്കാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി  പറയുന്നു. 

 ഐപിസി സെക്ഷൻ 147, 148, 290, 353, 427, 149 എന്നിവ പ്രകാരമാണ് പല്ലവി പ്രശാന്തിനും ആരാധകർക്കും എതിരെ തെലങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്. പല്ലവിയുടെയും അമർദീപിന്റെയും ആരാധകർ വേദിക്ക് പുറത്ത് ഏറ്റുമുട്ടിയെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് രംഗത്തിറങ്ങിയെന്നും ടിവി 9 പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. 

You may also like

error: Content is protected !!
Join Our WhatsApp Group