ബെംഗളൂരു: കർണാടകയില്‍ മോഷണക്കുറ്റം ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതിക്ക് നേരെ പോലീസ് അതിക്രമം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുന്ദരി ബീവിക്ക് (34) ആണ് ക്രൂരമായ മർദ്ദനമേറ്റത്.സംഭവത്തില്‍ വരത്തൂർ പോലീസിനെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്

സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ പോലീസ് മർദ്ദിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ഒക്ടോബർ 30-നാണ് സംഭവം നടന്നത്. സുന്ദരി ബീവിയും ഭർത്താവും കർണാടകയിലെ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. അവിടെ നിന്നും വജ്ര മോതിരം കാണാനില്ലെന്ന് വീട്ടുടമ നല്കിയ പരാതിയിന്മേല് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.മോഷണക്കുറ്റം ആരോപിച്ച് നാല് പുരുഷ പോലീസുകാരും മൂന്ന് വനിതാ പോലീസുകാരും ചേർന്നാണ് മർദ്ദിച്ചതെന്ന് സുന്ദരി ബീവി പരാതിയില്‍ വ്യക്തമാക്കി. പോലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഇവരുടെ കരച്ചില് കേട്ട് പുറത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മനുഷ്യാവകാശ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തിയാണ് യുവതിയെയും ഭർത്താവിനെയും മോചിപ്പിച്ചത്.ബെംഗളൂരുവില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ഈ വിഷയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടർന്ന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഓഫീസ് വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സുന്ദരി ബീവിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. പിന്നാലെ കർണാടക സർക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു. മർദ്ദനമേറ്റ സുന്ദരി ബീവി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കർണാടക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.