ബംഗളൂരു: ബി.ഡബ്ല്യു.എസ്.എസ്.ബി പൈപ്പ് ലൈനുകളിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കിയതിന് 2,137 ഉപഭോക്താക്കള്‍ക്ക് പിഴ ചുമത്തി. ഇതുവരെയായി 17793 കേന്ദ്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇത്രയും പേർക്ക് പിഴ ചുമത്തിയത്.
പൈപ്പ് ലൈനുകളിലേക്ക് ഇത്തരത്തില്‍ മലിനജലം കടത്തിവിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ മുന്നറിയിപ്പ് നല്‍കി. അനധികൃത കണക്ഷനുകളിലൂടെ മലിനജലം കടത്തിവിടുന്നത് പൈപ്പ് ലൈനുകളിലെ സമ്മർദം വർധിപ്പിക്കും. ഇത് മലിനജലം റോഡിലേക്കൊഴുകാൻ ഇടയാക്കുമെന്നും അവ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കണക്ഷനുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ മാസം ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരുന്നു.