Home Uncategorized വര്‍ധിപ്പിച്ച ഫീസ് ഇഎംഐയായി അടക്കാമെന്ന് ബെംഗളൂരുവിലെ സ്‌കൂളുകള്‍ ; ആശങ്കാകുലരായി രക്ഷിതാക്കള്‍

വര്‍ധിപ്പിച്ച ഫീസ് ഇഎംഐയായി അടക്കാമെന്ന് ബെംഗളൂരുവിലെ സ്‌കൂളുകള്‍ ; ആശങ്കാകുലരായി രക്ഷിതാക്കള്‍

by admin

ബെംഗളൂരുവിലെ സ്‌കൂളുകളില്‍ വർധിപ്പിച്ച ഫീസ് ഇഎംഐയായി അടക്കാമെന്ന പദ്ധതിയുമായി ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകള്‍.സ്വകാര്യ പണമിടപാടുകാരെക്കൂടി ഉള്‍പ്പെടുത്തിയാണ് സ്‌കൂളുകളുടെ പദ്ധതി തയാറാക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് സ്‌കൂളിലടക്കാനുള്ള ഫീസ് സ്വകാര്യ പണമിടപാടുകാർ ലോണായി നല്‍കുകയും പിന്നീട് നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പണം അടച്ചു തീർക്കുകയും ചെയ്യുന്നതാണ് സ്‌കൂളുകള്‍ അവതരിപ്പിച്ച പദ്ധതിയുടെ രൂപം.

രക്ഷിതാക്കളുടെ ഭാരം ലഘൂകരിക്കാനെന്ന രീതിയില്‍ അവതരിപ്പിച്ച പദ്ധതി വിവിധ ഭാഗങ്ങളില്‍ നിന്നും വിമർശനം നേരിടുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതിനെതിരെ നിരവധി തവണ സർക്കാരിന്റെ ഇടപെടലാവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായിട്ടില്ല. ഫൈനാൻസിയേഴ്‌സിനെ ഉള്‍പ്പെടുത്തിയുള്ള ഇഎംഐ സംവിധാനത്തിലൂടെ അടിസ്ഥാന വിദ്യാഭ്യാസത്തെ കടക്കെണിയിലേക്കുള്ള വഴിയാക്കുകയാണ് സ്‌കൂളുകള്‍ ചെയ്യുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

പ്രധാന പ്രശ്‌നമായ വിദ്യാഭ്യാസം താങ്ങാനാവുന്ന പരിധിയില്‍ നിലനിർത്താനുള്ള ചട്ടക്കൂടുണ്ടാക്കുന്നതിനു പകരം അമിത ഫീസ് ഈടാക്കുന്നതിനെ സാധാരണവത്കരിക്കാനുള്ള നീക്കമാണിതെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ബെംഗളൂരുവിലെ നഴ്‌സറി അഡ്മിഷന്റെ ഫീസ്. ഓരോ ക്ലാസ് കൂടുന്തോറും ഫീസും കൂടും. യാത്ര, യൂണിഫോം, പുസ്തകങ്ങള്‍, തുടങ്ങിയവ കൂട്ടാതെയാണിത്. ഇതിനിടയിലാണ് വലിയ തുക പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുമായി ചേർന്ന് ഫീസടക്കാനുള്ള നിർദേശം സ്‌കൂളുകള്‍ മുന്നോട്ട് വെക്കുന്നത്.

ലോണുകള്‍ തിരിച്ചടക്കുന്നത് കുടുംബങ്ങള്‍ക്ക് വലിയ ഭാരമായിരിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.’ വലിയ തുക പലിശയായി അടക്കേണ്ടി വരുന്നത് സാമ്ബത്തികമായി വലിയ സമ്മർദമാണുണ്ടാക്കുന്നത്. മിക്കപ്പോഴും പണം തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഇടപാടുകാരില്‍ നിന്ന് ഉപദ്രവങ്ങളടക്കം സഹിക്കേണ്ടി വരാറുണ്ട്.’ രക്ഷിതാക്കളിലൊരാളായ ശാലിനി കാമത്ത് പറഞ്ഞു. ലോണിന്റെ നിബന്ധനകള്‍, പലിശ നിരക്ക് തുടങ്ങിയവയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചു നല്‍കാത്തതിനാല്‍ പലരും താങ്ങാനാവാത്ത പണമിടപാടുകളില്‍ തലവെക്കുന്ന സ്ഥിതിയുണ്ടെന്നും ശാലിനി പറയുന്നു.

വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും വിഷയത്തില്‍ ഇടപെട്ട് സ്‌കൂളുകള്‍ക്കെതിരെയും ഉള്‍പ്പെട്ട് ഫൈനാൻസിയേഴ്‌സിനെതിരെയും ശക്തമായ നടപടിയെടുക്കണമെന്നാണ് കർണാടക പ്രൈവറ്റ് സ്‌കൂള്‍ ആന്റ് കോളേജ് പാരന്റ്‌സ് പ്രസിഡന്റ് ബി.എൻ യോഗാനന്ദ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group