മൈസൂരു: റെയിൽവേ പോലീസിന്റെ ഇടപെടലിലൂടെ മൈസൂരുവിലെ യാത്രക്കാരിക്ക് തിരികെലഭിച്ചത് ഒന്നരക്കോടിയുടെ വസ്തുക്കൾ. മേയ് 21-ന് മൈസൂരു ചിക്കമഗളൂരു കടൂർ നിവാസിയായ തേജ കടൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ബാഗ് ട്രെയിനിൽ മറന്നുവെച്ചു. ചിക്കമഗളൂരുവിൽനിന്ന് കടൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്വർണാഭരണങ്ങളും ഐഫോണും അടക്കം ഒന്നരക്കോടിയുടെ വസ്തുക്കൾ ബാഗിലുണ്ടായിരുന്നു.
സ്റ്റേഷനിലിറങ്ങിയ യുവതി റെയിൽവേ പോലീസിൽ ബാഗ് നഷ്ടപ്പെട്ട വിവരം ധരിപ്പിച്ചു. ഉടൻ പോലീസിന്റെ നേതൃത്വത്തിൽ ബാഗിനായുള്ള തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ബാഗ് കണ്ടെത്തി തേജയ്ക്ക് തിരിച്ചുനൽകി.യാത്രക്കാർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകുന്നതിനുള്ള ‘അമാനത്’ ഓപ്പറേഷനു കീഴിൽ 2024-25 സാമ്പത്തികവർഷത്തിൽ നഷ്ടപ്പെട്ട 197 ബാഗുകൾ റെയിൽവേ പോലീസ് കണ്ടെത്തി ഉടമസ്ഥർക്കു തിരിച്ചുനൽകിയിരുന്നു. ഇതിലൂടെ ആകെ 52.62 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ് ഉടമസ്ഥർക്ക് ലഭിച്ചത്.
ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലില്‍ കിടന്നുറങ്ങിയാള്‍ക്ക് മേല്‍ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം
ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം.പച്ചക്കറി വില്‍പ്പനകാരനായ സുനില്‍ കുമാറാണ് ദാരുണമായ സംഭവത്തില്‍ മരിച്ചത്.കക്രിയ എന്ന പ്രദേശത്തെ ശ്മശാനത്തിന് സമീപത്തുള്ള മരത്തണലില്‍ സുനില്‍ കുമാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവിടേക്ക് ട്രോളിയില്‍ മാലിന്യവുമായി കോണ്‍ട്രാക്ടറായ നയീം ശാസ്ത്രിയും തൊഴിലാളികളും എത്തുന്നത്. പിന്നാലെ സുനില്‍ കുമാര്‍ കിടന്ന മരത്തിനടുത്തേക്ക് ഇവര്‍ മാലിന്യം തള്ളുകയായിരുന്നു.
എന്നാല്‍ മാലിന്യത്തിനടില്‍ ആളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രിയും തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ സുനിലിനെ വേഗം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് സുനില്‍ കുമാർ മരിച്ചതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
ചുറ്റും ചെറിയ ചെടികളും പുല്ലുമെല്ലാം നിന്നതിനാല്‍ മരത്തണലില്‍ ആളുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലായെന്ന് ശാസ്ത്രി പറഞ്ഞു. തങ്ങളുടെ ഏക ആശ്രയമായ സുനിലിനെ മനപ്പൂര്‍വം ശാസ്ത്രിയും കൂട്ടരും കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അതേ സമയം മാലിന്യം നിക്ഷേപിക്കാന്‍ അനുവാദമില്ലാത്തയിടത്ത് എന്തിനാണ് ശാസ്ത്രി അത് നിക്ഷേപിച്ചതെന്ന് പൊലീസ് ചോദിച്ചു. സംഭവത്തെ പറ്റി ബരാദാരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.