ബെംഗളൂരു മെട്രോയില്‍ ലഗേജിന് ഭാരക്കൂടുതലാണെന്ന് പറഞ്ഞ് അമിത ചാർജ് ഈടാക്കിയെന്ന പരാതിയുമായി യാത്രക്കാരൻ.സ്യൂട്ട്കേസിന് 30 രൂപ അധികമായി നല്‍കേണ്ടിവന്നുവെന്നാണ് യുവാവിന്റെ പരാതി. പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി.അവിനാഷ് ചഞ്ചല്‍ എന്ന യാത്രക്കാരനാണ് ബെംഗളൂരു മെട്രോയ്ക്കെതിരെ രംഗത്തെത്തിയത്- “ഈ ബാഗിന് ബെംഗളൂരു മെട്രോയില്‍ 30 രൂപ നല്‍കേണ്ടി വന്നതില്‍ എനിക്ക് അതിശയം തോന്നുന്നു. ബെംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയതാണ്. അതിന്റെ കൂടെയാണ് അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നത്.
ആളുകളെ മെട്രോയില്‍ നിന്ന് അകറ്റി നിർത്തുന്നത് ഇതുപോലുള്ള കാര്യങ്ങളാണ്.”നിരവധി പേർ പോസ്റ്റിനെ അനുകൂലിച്ചപ്പോള്‍ എതിർത്ത് ചിലർ രംഗത്തെത്തി. വലിയ ബാഗുകള്‍ വെക്കാൻ മെട്രോക്കുള്ളില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നുവെന്നും ഇതൊഴിവാക്കാൻ നിരക്ക് ഈടാക്കുന്നത് സഹായിക്കുമെന്നും ചിലർ പറയുന്നു. സ്കാനറിനുള്ളില് പോലും കൊളളാത്ത ബാഗാണെങ്കില്‍ ചാർജ് നല്‍കേണ്ടി വരുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. മെട്രോയില്‍ സുഗമമായി യാത്ര ചെയ്യാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) നല്കുന്ന വിവരം അനുസരിച്ച്, സ്റ്റാൻഡേർഡ് സ്കാനറുകളിലൂടെ കടന്നുപോകാത്തതോ നിർദ്ദിഷ്ട ഭാരം കവിയുന്നതോ ആയ ലഗേജുകള്‍ക്ക് 30 രൂപ അധിക ചാർജ് ഈടാക്കും. പക്ഷേ നിർദിഷ്ട ഭാരം എന്ന് പറഞ്ഞാല്‍ എത്രയെന്ന് വ്യക്തത ഇല്ല. ലഗേജ് സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും മെട്രോയില്‍ ഇല്ല.അധിക ലഗേജ് പോളിസി നടപ്പാക്കലിലെ അവ്യക്തതയെ കുറിച്ച് പരാതികള്‍ ഉയർന്നതിനെ തുടർന്ന്, ഹൈദരാബാദ് മെട്രോ 2022-ല്‍ അവരുടെ ലഗേജ് നയം പരിഷ്കരിച്ചിരുന്നു. എന്നാല്‍ ബെംഗളൂരു മെട്രോയിലെ ലഗേജ് പോളിസിയില്‍ വ്യക്തതയില്ല. ലഗേജ് റാക്കുകള്‍ സ്ഥാപിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.