ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽനിന്ന് വിമാനത്താവളത്തിലേക്ക് ടാക്സിനിരക്ക് കുത്തനെ കൂട്ടിയ സംഭവത്തിൽ ഉബറിന് നോട്ടീസയയ്ക്കാൻ ഗതാഗതവകുപ്പ്. റീജണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. എൻ. സിദ്ധരാമപ്പ ഇതുസംബന്ധിച്ച നിർദേശം ഇലക്‌ട്രോണിക് സിറ്റി ആർ.ടി.ഒ. യ്ക്ക്. കൈമാറി. ഉബറിന്റെ മറുപടി ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.
ഇലക്‌ട്രോണിക് സിറ്റിയിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് വൻ നിരക്ക് ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി ‘ബഡ്ഡാസ് ഡാഡ്’ എന്ന ട്വിറ്റർ ഹാൻഡിൽ വന്ന കുറിപ്പ് ഈയിടെ വലിയ ചർച്ചയായിരുന്നു. 52 കിലോമീറ്റർ ദൂരത്തിന് വിവിധവിഭാഗങ്ങളിലുള്ള കാറുകൾക്ക് 2,590 മുതൽ 4,051 രൂപവരെയാണ് ഉബർ നിശ്ചയിച്ച തുക. ടാക്‌സിനിരക്കടങ്ങിയ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെയായിരുന്നു കുറിപ്പ്.
നേരത്തേ ഓൺലൈൻ ടാക്സികളുടെ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആദ്യത്തെ നാലുകിലോമീറ്ററിന് 75 രൂപ മുതൽ 150 രൂപവരേയേ ഈടാക്കാവൂ എന്നായിരുന്നു നിർദേശം. തുടർന്നുള്ള കിലോമീറ്ററുകൾക്ക് പരമാവധി 20 രൂപവരേയും ഈടാക്കാം. എന്നാൽ ഇതിനേതിരേ ഓൺലൈൻ ടാക്‌സികമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കർണാടക :ഫർണിച്ചർ ഗോഡൗണിൽ തീപ്പിടിത്തം
മൈസൂരു: നഗരത്തിലെ ചാമുണ്ഡിമലയടിവാരത്തുള്ള ഫർണിച്ചർ ഗോഡൗണിൽ വൻതീപ്പിടിത്തം വ്യാഴാഴ്ച രാവിലെ ഏഴോടെയുണ്ടായ തീപ്പിടിത്തത്തിൽ ലക്ഷക്കണക്കിനു രൂപയുടെ ഫർണിച്ചർ കത്തിനശിച്ചു. ആളപായമില്ല.
അസീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണ് അഗ്നിക്കിരയായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ഗോഡൗണിലുണ്ടായിരുന്ന ഫർണിച്ചറിൽ 90 ശതമാനത്തോളം കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൃഷ്ണരാജ പോലീസ് കേസെടുത്തു.