ബെംഗളൂരു: കനത്തമഴയിൽ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് സമീപപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്. അണക്കെട്ടിൽനിന്ന് 50,000 ക്യുസെക്സ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചതിനാലാണ് മുന്നറിയിപ്പുനൽകിയത്. കാവേരി നീരാവരി നിഗം ലിമിറ്റഡ് ഉദ്യോഗസ്ഥരാണ് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടർച്ചയായി രണ്ടാംദിനവും അണക്കെട്ടിലേക്ക് 60,000 ക്യുസെക്സിനുമുകളിൽ വെള്ളമെത്തി.
ഞായറാഴ്ച രാവിലെ അണക്കെട്ടിൽ 69,617 ക്യുസെക്സ് വെള്ളമെത്തി. ഞായറാഴ്ച കെ.ആർ. എസ്. അണക്കെട്ടിലെ ജലനിരപ്പ് 122.7 അടിയായിരുന്നു. 124.8 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഇനിയും വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ രംഗനത്തിട്ട് പക്ഷിസങ്കേതംപോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.
കബനി അണക്കെട്ടിലും ജലനിരപ്പ് കൂടിവരുകയാണ്. ഞായറാഴ്ച 39,396 ക്യുസെക്സ് വെള്ളമെത്തി. സംസ്ഥാനത്തെ അൽമാട്ടി, തുംഗഭദ്ര, നാരായണപുര അണക്കെട്ടുകളിലും ജലനിരപ്പുയർന്നു. അതിനാൽ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ 25 വരെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.