ഭുവനേശ്വര്‍: മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന പൊലീസുകാരന്‍റെ വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോര്‍ ദാസിന് നെഞ്ചിലാണ് വെടിയേറ്റിരുന്നത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.
മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന എ.എസ്.ഐ ഗോപാല്‍ കൃഷ്ണദാസ് ആണ് വെടിവെച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍റെയും വൈസ് ചെയര്‍മാന്‍റെയും ഓഫിസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ വെടിവെപ്പുണ്ടായത്. കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണദാസിനെ അടുത്തിടെയാണ് ചുമതലകളില്‍ നിന്ന് നീക്കിയത്.
ക്രഷറുകളും ക്വാറികളും നാളെ മുതൽ അടച്ചിടും
സംസ്ഥാന ക്രഷർ-ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി-ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കരിങ്കൽ ക്വാറിയിലെ മൺ പണി അടക്കമുള്ള മുഴുവൻ പ്രവൃത്തികളും കോൺക്രീറ്റ് റെഡിമിക്സ് പ്ലാൻറുകളുടെ പ്രവർത്തനവും പൂർണമായും നിർത്തിവെക്കും.ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ യാർഡുകളുടെയും പ്രവർത്തനം യാർഡ് ഉടമകളുമായി സഹകരിച്ച് നിർത്തി വെക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാഹനങ്ങളിൽ കയറ്റുന്ന കരിങ്കൽ ഭാരത്തിന് കണക്കായി ജിയോളജി വകുപ്പ് പാസ് അനുവദിക്കുക, പാരിസ്ഥിതിക അനുമതിയുടെ കാലാവധി കേന്ദ്ര നിയമ പ്രകാരമുള്ള മൈൻ ലൈഫ് വരെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.ജില്ലാ കമ്മിറ്റിയോഗം ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് യു സെയ്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം രാജീവൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി.കെ ബെന്നി, ട്രഷറർ പ്രഭാകരൻ, എം.പി മനോഹരൻ, സണ്ണി സിറിയക് പൊട്ടങ്കൽ, എം.എം തോമസ്, അനിൽ കുഴിത്തോടൻ, ഷാജു പയ്യാവൂർ, ജബ്ബാർ തളിപ്പറമ്പ്, ജിൽസൺ ശ്രീകണ്ഠപുരം എന്നിവർ സംസാരിച്ചു.