ബെംഗളൂരു: രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിനിൽ കൊണ്ടുവന്നത് ആട്ടിറച്ചി തന്നെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ.നേരത്തെ, പട്ടിയിറച്ചിയാണ് ആട്ടിറച്ചിയെന്ന വ്യാജേന കൊണ്ടുവന്നതെന്ന് ചിലർ ആരോപിച്ചിരുന്നു. ഇതിന് വ്യാപക പ്രചാരവും ലഭിച്ചു.സംഭവത്തിൻറെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണവും വ്യാപകമാണ്.
രാജസ്ഥാനിൽ നിന്നുള്ള സിരോഹി ഇനത്തിൽപെട്ട ആടിൻറെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.രാജസ്ഥാനിലും ഗുജറാത്തിലെ കച്ച്-ഭുജ് മേഖലകളിലും കൂടുതലായി കാണുന്ന ഇനമാണിത്.ഇവക്ക് സാധാരണയേക്കാൾ നീണ്ട വാലുകളാണുണ്ടാവുക.അതുകൊണ്ടാണ് പട്ടിയുടെ വാലാണോയെന്ന് സാമ്യം തോന്നുന്നത്.പരിശോധിച്ച മാംസത്തിലൊന്നും പട്ടിയിറച്ചിയല്ല -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാംസത്തിൻറെ സാമ്പിൾ പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്.ഇതിൻറെ വിശദമായ പരിശോധനഫലം വരാൻ ഏഴ് ദിവസമെങ്കിലും എടുക്കുമെന്നാണ് വിവരം.ബെംഗളൂരുവിലെ ഹോട്ടലുകളിൽ വിതരണം ചെയ്യുന്നതിനായി വെള്ളിയാഴ്ച എത്തിച്ച പാർസലുകളിലെ മാംസം പട്ടിയിറച്ചിയാണെന്നായിരുന്നു ആരോപണമുയർന്നത്.ഗോസംരക്ഷക ഗുണ്ടയും കൊലക്കേസ് പ്രതിയുമായ പുനീത് കെരഹള്ളിയുടെ നേതൃത്വത്തിലാണ് ഒരു സംഘം റെയിൽവേ സ്റ്റേഷനിലെത്തി മാംസം പട്ടിയിറച്ചിയാണെന്ന് ആരോപിച്ചത്.അബ്ദുൽ റസാഖ് എന്ന മാംസ വ്യാപാരിയുടെ പേരിലാണ് പാർസൽ എത്തിയത്.ആട്ടിറച്ചി കൊണ്ടുവരാനുള്ള എല്ലാ ലൈസൻസും ഉണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ഇതോടെ, തീവ്ര ഹിന്ദുത്വവാദികളായ ചിലർ വ്യാപക വിദ്വേഷ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.