Home Featured നിപ: കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം

നിപ: കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം

by admin

ബംഗളൂരു: കോഴിക്കോട് നിപ ബാധിച്ച്‌ 12 വയസുകാരന്‍ മരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രത്യേകിച്ച്‌ കേരളത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനുമായി കര്‍ണാടക ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പ്രത്യേക ഉത്തരവിറക്കി.

സംസ്ഥാന വ്യാപകമായാണ് ജാഗ്രത നിര്‍ദേശം പുറത്തുവിട്ടത്. എന്നാല്‍, കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, ഉഡുപ്പി, കുടക്, മൈസൂരു, ചാമരാജ് നഗര്‍ എന്നീ ജില്ലകളില്‍ ശക്തമായ നിരീക്ഷണവും പരിേശാധനയും നടത്താന്‍ അതാത് ജില്ല ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തില്‍നിന്നും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലേക്കും മറ്റു ജില്ലകളിലേക്കും എത്തുന്നവരില്‍ നിപ രോഗ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

പനി, ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നം, ഛര്‍ദി, പേശിവേദന, വയറിളക്കം, ക്ഷീണം, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കേരളത്തില്‍നിന്നും വരുന്നവര്‍ക്കുണ്ടോയെന്ന് നിരീക്ഷിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കണം. നിപ വൈറസുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും നിര്‍ദേശമുണ്ട്.

രോഗ ലക്ഷണമുള്ളവരുടെ സ്രവ സാമ്ബിളുകള്‍ പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ച്‌ രോഗമുണ്ടോയെന്ന് ഉറപ്പുവരുത്തണം. രോഗം സ്ഥിരീകരിച്ചാല്‍ പ്രത്യേക ചികിത്സയില്ലാത്തതിനാല്‍ മരണ സാധ്യത ഒഴിവാക്കാന്‍ ആന്‍റി വൈറല്‍ മരുന്നായ റിബാവൈറിന്‍ നല്‍കാമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.

രോഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ സമ്ബര്‍ക്ക പട്ടിക ഉള്‍പ്പെടെ തയ്യാറാക്കുന്നതിനായുള്ള ഒരുക്കം നടത്തണം. ദിവസേന ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. നിപ വൈറസിനെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്ധരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group