
ബെംഗളൂരു: രാത്രി കർഫ്യൂവും മറ്റു കോവിഡ് നിയന്ത്രണങ്ങളും കാരണം പുതുവർഷ തലേന്നത്തെ ബുക്കിങ്ങുകൾ റദ്ദാക്കി പണം തിരിച്ചു കൊടുക്കേണ്ട അവസ്ഥയിൽ റസ്റ്ററന്റുകളും പബ്ബുകളും. ഇന്നു മുതൽ 10 ദിവസത്തേക്ക് രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. പുതുവർഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി 30 മുതൽ ജനുവരി 2 വരെ പബ്ബുകളിലും റസ്റ്ററന്റുകളിലും സംഗീത, നൃത്ത പരിപാടികൾക്കും പാർട്ടികളും നിരോധിച്ചിട്ടുണ്ട്. പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാനും പാടുള്ളൂ.
കർഫ്യു നിലനിൽക്കുന്ന ജനുവരി 7 വരെ രാത്രി 10നു മുൻപ് ഇവ പൂട്ടണം. ഈ സാഹചര്യത്തിലാണ് വ്യാപാര സ്ഥാപനങ്ങൾക്ക് ഈ വർഷവും കോവിഡ് നിയന്ത്രണങ്ങൾ വലിയ തിരിച്ചടിയാകുന്നത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ രാത്രി 8 അപ്പുറം ജനം വീടിനു പുറത്തിറങ്ങാത്ത സാഹചര്യമുണ്ടാകും. ഇതു വലിയ നഷ്ടമുണ്ടാക്കുമെന്നും വ്യാപാരികൾ പറയുന്നു. പൊതുജനാരോഗ്യം മുൻനിർത്തിയാണ് രാത്രി കർഫ്യൂവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതെന്ന് വ്യാപാരികളുടെ എതിർപ്പിനു മറുപടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.