ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതിയിട്ട് കർണാടക സർക്കാർ. 1,650 കോടി രൂപയുടെ മെഗാ സ്പോർട്സ് കോംപ്ലക്സാണ് നിർമ്മിക്കുക. ഈ സ്റ്റേഡിയം സൂര്യ സിറ്റിയിലാണ് പണിയുക. 80,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമായിരിക്കും ഇത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമായിരിക്കും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മെഗാ സ്പോർട്സ് കോംപ്ലക്സിന് അനുമതി നൽകിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം അഹമ്മദാബാദിലെ ‘നരേന്ദ്രമോദി സ്റ്റേഡിയ’മാണ്. ഇതിൽ 1,32,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനാണ് രണ്ടാം സ്ഥാനം. ഇവിടെ 68,000 പേർക്ക് ഇരിപ്പിടമുണ്ട്. ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയിലുള്ള സൂര്യ സിറ്റിയിൽ വരുന്ന പുതിയ സ്റ്റേഡിയം ഈഡൻ ഗാർഡൻസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളും.
പുതിയ സ്റ്റേഡിയത്തിൽ എന്തെല്ലാം?കർണാടക ഹൗസിംഗ് ബോർഡിന്റെ (കെഎച്ച്ബി) നേതൃത്വത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ നിർമാണം. 100 ഏക്കറിലാണ് പുതിയ സ്പോർട്സ് ഹബ്ബ് നിർമ്മിക്കുക. കെഎച്ച്ബി ആണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.ക്രിക്കറ്റിന് പുറമെ എട്ട് ഇൻഡോർ, എട്ട് ഔട്ട്ഡോർ സ്പോർട്സ് വേദികളും ഈ സ്റ്റേഡിയത്തിൽ സജ്ജമാക്കും. അത്യാധുനിക ജിമ്മുകൾ, പരിശീലന കേന്ദ്രങ്ങൾ, ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളങ്ങൾ, ഗസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കാനുള്ള കൺവെൻഷൻ ഹാളുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.